വാഷിങ്ടൺ : ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കാനുള്ള നീക്കങ്ങൾക്ക് വേഗം കൂട്ടി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇതിന്‍റെ ഭാഗമായി ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രിയെ ഗ്രീൻലാൻഡിലെ അമേരിക്കയുടെ പ്രത്യേക പ്രതിനിധിയായി ട്രംപ് നിയമിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും ലോകരാജ്യങ്ങളുടെ നിലനിൽപ്പിനും ഗ്രീൻലാൻഡ് എത്രത്തോളം പ്രധാനമാണെന്ന് ജെഫ് ലാൻഡ്രിക്ക് കൃത്യമായ ബോധ്യമുണ്ടെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ട്രംപിൻ്റെ ആദ്യ ഭരണകാലത്ത് ഗ്രീൻലാൻഡ് വാങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത് ഡെന്മാർക്ക് തള്ളിയിരുന്നു. എന്നാൽ തൻ്റെ രണ്ടാം ഊഴത്തിൽ ഗ്രീൻലാൻഡിനെ കൂട്ടിച്ചേർക്കുമെന്ന സൂചനകൾ ട്രംപ് ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്നു.

നിലവിൽ ഡെന്മാർക്കിൻ്റെ നിയന്ത്രണത്തിലുള്ള ഗ്രീൻലാൻഡിനെ അമേരിക്കയുമായി ചേർക്കുക എന്നതാണ് ഈ നിയമനത്തിൻ്റെ പ്രധാന ലക്ഷ്യം. ഗ്രീൻലാൻഡിലെ ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കാനും ധാതുസമ്പത്ത് ഉപയോഗപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്ന് ട്രംപ് അവകാശപ്പെടുന്നു. ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാകുന്നത് ഇരു രാജ്യങ്ങൾക്കും ഗുണകരമാണെന്ന് ജെഫ് ലാൻഡ്രി നേരത്തെ പ്രതികരിച്ചിരുന്നു. ഈ പുതിയ പദവി ഏറ്റെടുക്കുന്നതിനായി അദ്ദേഹം ലൂസിയാന ഗവർണർ സ്ഥാനം രാജിവെക്കില്ലെന്നും വൊളൻ്ററി പദവിയായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
