ചെന്നൈ : ആദായനികുതി വകുപ്പ് ചുമത്തിയ 1.5 കോടി രൂപയുടെ പിഴ ചോദ്യം ചെയ്ത് നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് സമർപ്പിച്ച ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. 2015-16 സാമ്പത്തിക വർഷത്തിൽ 15 കോടി രൂപയുടെ അധിക വരുമാനം വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിന് പിഴ ചുമത്തിയത്. പിഴ ഉത്തരവ് നിയമപരമായ സമയപരിധിക്കുള്ളിലാണെന്നും ഇതിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി നിരീക്ഷിച്ചു. നികുതി വകുപ്പിന്റെ നടപടി നിയമപരമാണെന്ന് വ്യക്തമാക്കിയ കോടതി, ആവശ്യമെങ്കിൽ അപ്പീൽ അതോറിറ്റിയെ സമീപിക്കാൻ വിജയിക്ക് അനുമതി നൽകുകയും ചെയ്തു.

2015-ൽ പുറത്തിറങ്ങിയ ‘പുലി’ എന്ന ചിത്രത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട റെയ്ഡിനെ തുടർന്നാണ് കേസുകളുടെ തുടക്കം. ചിത്രത്തിനായി 5 കോടി രൂപ പണമായി കൈപ്പറ്റിയത് നികുതി റിട്ടേണിൽ കാണിച്ചില്ലെന്ന് റെയ്ഡിൽ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് 15 കോടി രൂപയുടെ വരുമാന വർധന വെളിപ്പെടുത്താത്തതിന് ആദായനികുതി വകുപ്പ് നടപടി സ്വീകരിച്ചത്. രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സജീവമായി മുന്നോട്ട് പോകുന്നതിനിടെയുണ്ടായ കോടതി വിധി വിജയിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
