ടൊറൻ്റോ : പീൽ മേഖലയിലുടനീളം ദക്ഷിണേഷ്യൻ വ്യാപരികളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ടുള്ള ഗുണ്ടാ സംഘങ്ങളുടെ ഭീഷണി വർധിക്കുന്നതായി റിപ്പോർട്ട്. പണം ആവശ്യപ്പെട്ടുള്ള ഇത്തരം ഭീഷിണിയെ തുടർന്ന് ജനങ്ങൾ ഭീതിയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഭീഷണിക്ക് വഴങ്ങാത്തവരുടെ വീടുകൾക്ക് നേരെ വെടിയുതിർക്കുക, തീയിടുക തുടങ്ങിയ ആക്രമണങ്ങളാണ് അരങ്ങേറുന്നത്. വർധിച്ചു വരുന്ന ആക്രമണങ്ങളെ തുടർന്ന് നിരവധി ആളുകൾ കാനഡയിൽ നിന്നും വിദേശത്തേക്ക്, പ്രത്യേകിച്ച് അമേരിക്കയിലേക്കും ദുബായിലേക്കും കുടിയേറുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. മയക്കുമരുന്ന് കള്ളക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കായി പണം കണ്ടെത്താനാണ് ഗുണ്ടാ സംഘങ്ങൾ സാധാരണക്കാരെ ഭീഷണിപ്പെടുത്തുന്നത്.

ഗുണ്ടാ സംഘങ്ങളുടെ ഭീഷണിയെ നേരിടാൻ 2023 മുതൽ, പീൽ റീജനൽ പൊലീസ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് സ്ഥാപിക്കുകയും പ്രോജക്റ്റ് സഹാറ, പ്രോജക്റ്റ് ഔട്ട്‌സോഴ്‌സ് എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, വധഭീഷണി ഭയന്ന് പലരും പരാതി നൽകാൻ തയ്യാറാകാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. അതേസമയം 2024 ൽ 494 കൊള്ളയടിക്കൽ അന്വേഷണങ്ങൾ നടന്നതായി പീൽ പൊലീസ് റിപ്പോർട്ട് ചെയ്തു. അവയിൽ 153 എണ്ണം വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യം വച്ചുള്ളവയാണ്. 2025 ൽ, 476 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
