കലിഫോർണിയ: കാണാതായി ആറ് ദിവസത്തിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യൻ വിദ്യാർഥി തൻ്റെ അവസാന ദിവസങ്ങളിൽ അസാധാരണമായി പെരുമാറിയതായി റിപ്പോട്ടുകൾ. കാണാതാകുന്നതിന് മുമ്പ് യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ബെർക്ക്‌ലിയിൽ കെമിക്കൽ ആൻഡ് ബയോമോളിക്യുലാർ എൻജിനീയറിങ് വിദ്യാർഥിയായ കർണാടക സ്വദേശി സാകേത് ശ്രീനിവാസയ്യ (22) വിചിത്രമായ രീതിയിൽ പെരുമാറിയെന്ന് കോളജ് റൂമേറ്റ് ബനീത് സിങാണ് വെളിപ്പെടുത്തിയത്. പതിവ് രീതികളിൽ നിന്ന് സ്വഭാവംമാറിയെന്നും സംസാരം കുറഞ്ഞെന്നുമാണ് ബനീത് പറഞ്ഞത്. ആഹാരരീതികളിലും പെട്ടെന്ന് മാറ്റമുണ്ടായി. ഒരു ദിവസം ബാത്ത് റോബ് ധരിച്ച് ക്ലാസ് മുറിയിലേക്ക് പോകുകയും ചെയ്‌തു. മറ്റുള്ളവർ തന്നെക്കുറിച്ച് എന്തു വിചാരിക്കുന്നുവെന്നത് കാര്യമാക്കുന്നില്ലെന്നും അത് ശ്രദ്ധിക്കുന്നത് നിർത്തിയെന്ന് സാകേത് പറഞ്ഞപ്പോൾ തമാശയാണെന്ന് കരുതി താൻ ചിരിച്ചു. ഫെബ്രുവരി 9ന് കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് രണ്ടാഴ്ചയോളം മുമ്പ് സാകേത് ചിപ്‌സും കുക്കികളും മാത്രമാണ് കഴിച്ചിരുന്നത്. ജനുവരി 21ന് സാങ്കേത് തന്നെയും അൻസ തടാകത്തിലേക്ക് ക്ഷണിച്ചു. നടക്കാൻ മടിയായതിനാൽ പോയില്ലെന്നും അവിടെ വച്ച് സാകേത് ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ലെന്നും ബനീത് സിങ് കൂട്ടിച്ചേർത്തു.

തന്നോടൊപ്പം ജീവിച്ചിരുന്ന, ഭക്ഷണം കഴിച്ച്, യാത്ര ചെയ്ത, ചിരിക്കുകയും തമാശ പറയുകയും ചെയ്ത സുഹൃത്താണ് യാത്രയായിരിക്കുന്നതെന്നും ബനീത് ലിങ്ക്ഡ്ഇനിൽ വ്യക്തമാക്കി. പോസ്റ്റ് വൈറലായതോടെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ സ്വകാര്യമാക്കി.കർണാടക സ്വദേശിയായ സാകേത് ശ്രീനിവാസയ്യ ബെർക്ക്‌ലിയിലെ കലിഫോർണിയ സർവകലാശാലയിൽ കെമിക്കൽ ആൻഡ് ബയോമോളിക്യുലാർ എൻജിനീയറിങ് പഠിക്കുകയായിരുന്നു. ക്യാംപസിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് സാകേതിനെ ജീവനോടെ അവസാനമായി കണ്ടത്. പാസ്പോർട്ടും ലാപ്ടോപ്പും അടങ്ങിയ ബാക്ക്പാക്ക് ടിൽഡൻ റീജനൽ പാർക്കിന് സമീപമുള്ള ഒരു കെട്ടിടത്തിൽ നിന്നും കണ്ടെത്തി.
