ഓട്ടവ : ഇറാന്‍റെ തലസ്ഥാന നഗരിയിൽ അടക്കം ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിന്‍റെ ചില ഭാഗങ്ങളിലുള്ള കനേഡിയൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് നിർദ്ദേശിച്ചു. മേഖലയിലെ ചില ഭാഗങ്ങളിലെ സുരക്ഷാ സാഹചര്യം പ്രവചനാതീതമാണെന്ന് അനിത ആനന്ദ് പറഞ്ഞു. കാനഡക്കാർ പ്രാദേശിക, രാജ്യാന്തര മാധ്യമങ്ങൾ നിരീക്ഷിക്കണമെന്നും പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. വിമാന സർവീസുകൾ ലഭ്യമാകുന്നത് അനുസരിച്ച് ഇസ്രയേൽ, പലസ്തീൻ, ലെബനൻ തുടങ്ങിയ രാജ്യങ്ങളിലുള്ള കനേഡിയൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്നും അനിത ആനന്ദ് നിർദ്ദേശിച്ചു.

പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്രയേൽ ശക്തമായ മിസൈല്‍ ആക്രമണം ആരംഭിച്ചു. ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റ്, ജോംഹൗറി പ്രദേശം എന്നിവിടങ്ങളില്‍ നിരവധി മിസൈലുകള്‍ പതിച്ചതായും മൂന്ന് തവണ വലിയ സ്‌ഫോടനങ്ങള്‍ ഉണ്ടായതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ ഓഫീസിന് തൊട്ടടുത്താണ് ആക്രമണം നടന്നതെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന സൂചനയാണ് നല്‍കുന്നത്. ഇറാനില്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന സൈനിക ആക്രമണം അമേരിക്കയുമായി ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിന്‍റെ ‘ചാനല്‍ 12’ ആണ് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്. ഇതിനു പിന്നാലെ ഇറാന്‍റെ ആകാശത്ത് നിരീക്ഷണം ശക്തമാക്കി അമേരിക്കന്‍ നാവികസേനയുടെ (US Navy) ഡ്രോണുകളും രംഗത്തുണ്ട്.
Ad : Pharmasave
