എഡ്മിന്‍റൻ : ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിന്‍റെ യുണൈറ്റഡ് കൺസർവേറ്റീവ് മന്ത്രിസഭയിലെ അംഗങ്ങൾക്കെതിരായ മൂന്ന് റീകോൾ ഹർജികൾ കൂടി പരാജയപ്പെട്ടു. പ്രാഥമിക പരിചരണ മന്ത്രി അഡ്രിയാന ലാഗ്രേഞ്ച്, സാംസ്കാരിക മന്ത്രി ടാന്യ ഫിറിർ, മറ്റൊരു യുണൈറ്റഡ് കൺസർവേറ്റീവ് അംഗം പീറ്റർ സിങ് എന്നിവർക്കെതിരെയുള്ള ഹർജികളാണ് ആവിശ്യത്തിന് ഒപ്പുകൾ ലഭിക്കാത്തതിനെ തുടർന്ന് പരാജയപ്പെട്ടത്. ഇതോടെ സ്മിത്തിന്‍റെ കോക്കസിനെതിരെയുള്ള രണ്ട് ഡസൻ റീകോൾ പെറ്റീഷനുകളിൽ 17 എണ്ണം പരാജയപ്പെട്ടു. പ്രതിപക്ഷ എൻഡിപിയിലെ രണ്ട് അംഗങ്ങൾക്കെതിരെയും റീകോൾ പെറ്റീഷനുകളുണ്ട്. വ്യാഴാഴ്ച കാൽഗറി എംഎൽഎയും വിദ്യാഭ്യാസ നിരൂപകയുമായ അമാൻഡ ചാപ്മാനെതിരെ ഒപ്പുശേഖരണത്തിനുള്ള അവസാന തീയതിയായിരുന്നു.

കഴിഞ്ഞ വർഷം അവസാനം മുതൽ പ്രീമിയർ ഡാനിയേൽ സ്മിത്തിന്‍റെ യുണൈറ്റഡ് കൺസർവേറ്റീവ് കോക്കസിലെ ഇരുപതിലധികം എംഎൽഎ-മാർക്കെതിരെയും രണ്ട് പ്രതിപക്ഷ അംഗങ്ങൾക്കെതിരെയും റീകോൾ പെറ്റീഷനുകൾ ആരംഭിച്ചു. അതേസമയം വോട്ടർമാരുടെ നിസ്സംഗതയും സർക്കാർ നടപടികളോടുള്ള ഭയവും ഒപ്പുകൾ ശേഖരിക്കുന്നതിന് തടസ്സമാകുന്നുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ നിയമപ്രകാരം 60% വോട്ടർമാരുടെ പിന്തുണ ആവശ്യമാണെന്നത് പ്രായോഗികമല്ലെന്നും ഇത് കുറയ്ക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. എന്നാൽ രാഷ്ട്രീയ വിയോജിപ്പുകൾ പരിഹരിക്കാനുള്ള എളുപ്പവഴിയല്ല ഇതെന്നും, വിശ്വാസവഞ്ചനയ്ക്കും ധാർമ്മിക ലംഘനങ്ങൾക്കും മാത്രമേ ഇത്തരം നടപടികൾ സ്വീകരിക്കാവൂ എന്നുമാണ് സർക്കാർ വക്താക്കളുടെ നിലപാട്.

റീകോൾ പെറ്റീഷനുകൾ വിജയിക്കണമെങ്കിൽ, ഹർജിക്കാർക്ക് അടുത്ത 90 ദിവസത്തിനുള്ളിൽ അതത് റൈഡിങ്ങുകളിലെ അവസാന തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ 60 ശതമാനത്തിന് തുല്യമായ വോട്ടർമാരുടെ ഒപ്പുകൾ ശേഖരിക്കണം. ഒപ്പുകൾ ശേഖരിച്ച് കഴിഞ്ഞാൽ, എംഎൽഎയെ സ്ഥാനത്ത് നിലനിർത്തണോ എന്ന് തീരുമാനിക്കാൻ വോട്ടെടുപ്പ് നടത്തും. വോട്ടെടുപ്പിൽ എംഎൽഎ തോറ്റാൽ ഉപതിരഞ്ഞെടുപ്പ് നടക്കും.
