വിനിപെഗ് : പുതിയ യുഗത്തിലേക്ക് പാർട്ടിയെ നയിക്കാൻ, ചലച്ചിത്ര നിർമ്മാതാവ് അവി ലൂയിസിനെ എൻഡിപിയുടെ പുതിയ ലീഡറായി തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിൽ ആകെ രേഖപ്പെടുത്തിയ വോട്ടുകളുടെ 56%, അതായത് 70,930 വോട്ടുകളിൽ 39,734 എണ്ണം നേടിയാണ് അവി ലൂയിസ് നേതൃത്വ പദവിയിലേക്ക് എത്തിയത്. ആൽബർട്ട എംപി ഹീതർ മക്ഫെർസൺ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ സാമൂഹിക പ്രവർത്തക ടാനിൽ ജോൺസ്റ്റൺ, യൂണിയൻ ലീഡർ റോബ് ആഷ്ടൺ, ടോണി മക്വെയ്ൽ എന്നിവർ പിന്നിലായി. 2025 ലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ എൻഡിപിയുടെ വൻ തോൽവിയെത്തുടർന്ന് പാർട്ടിയുടെ മുൻ മേധാവി ജഗ്മീത് സിങ് രാജിവെച്ചതോടെയാണ് നേതൃത്വ മത്സരത്തിന് കളമൊരുങ്ങിയത്. 2025 ഏപ്രിലിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ പാർട്ടി ഏഴ് സീറ്റുകളിലേക്ക് ചുരുങ്ങി. എന്നാൽ ഈ മാസം ആദ്യം നൂനവൂട്ട് എംപി ലോറി ഇഡ്‌ലൗട്ട് ലിബറൽ പാർട്ടിയിലേക്ക് മാറിയതോടെ ആ എണ്ണം ആറായി കുറഞ്ഞു.

അതേസമയം ഹൗസ് ഓഫ് കോമൺസിൽ ഔദ്യോഗിക പദവി നഷ്ടപ്പെട്ട പാർട്ടിയെ ഫെഡറൽ രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന അതിപ്രധാന ചുമതലയാണ് അദ്ദേഹത്തിനുള്ളത്. പാർട്ടിയുടെ ഐക്യമാണ് പ്രധാനമെന്ന് മത്സരവിജയിയെ പ്രഖ്യാപിച്ച ശേഷം അവി ലൂയിസ് പറഞ്ഞു. ഹൗസ് ഓഫ് കോമൺസിലേക്ക് മത്സരിക്കാൻ തനിക്ക് തിടുക്കമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം പാർട്ടിയെ അടിത്തട്ടിൽ ശക്തിപ്പെടുത്തി, ഐക്യത്തോടെ മുന്നോട്ടു കൊണ്ടുപോകാനാണ് താൻ പദ്ധതിയിടുന്നതെന്നും വ്യക്തമാക്കി.
