ജനീവ : അമേരിക്ക-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് പിന്നാലെ മിഡിൽ ഈസ്റ്റ് മേഖലയിൽ അഭിപ്രായസ്വാതന്ത്ര്യത്തിന് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി ഐക്യരാഷ്ട്രസഭ. മേഖലയിലെ പൗരസ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കപ്പെടുന്നതായി യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് ചൂണ്ടിക്കാട്ടി.

യുദ്ധം തുടങ്ങിയ ശേഷം അമേരിക്കയിലും ഇസ്രയേലിലും മാധ്യമസ്വാതന്ത്ര്യം പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സമാധാനപരമായ ഒത്തുചേരലുകൾക്കും ആശയപ്രകടനങ്ങൾക്കും ഇരു സർക്കാരുകളും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വ്യക്തമല്ലാത്ത കുറ്റാരോപണങ്ങൾ ഉന്നയിച്ച് വ്യാപകമായ അറസ്റ്റുകളും അടിച്ചമർത്തലുകളും നടക്കുന്നത് ജനങ്ങൾക്കിടയിൽ ഭീതിയും അനിശ്ചിതത്വവും സൃഷ്ടിച്ചിട്ടുണ്ടെന്നും വോൾക്കർ ടർക്ക് പറഞ്ഞു.

യുദ്ധം ആരംഭിച്ചതിന് ശേഷം ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇറാനിൽ മാത്രം ഏകദേശം 2,345 പേരെ അറസ്റ്റ് ചെയ്തതായി യുഎൻ കണക്കാക്കുന്നു. കൃത്യമായ നിയമനടപടികൾ പാലിക്കാതെ പലരെയും ജയിലിലടയ്ക്കുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം വേദനാജനകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ ‘ശത്രുവിനെ മഹത്വവൽക്കരിച്ചു’ എന്നാരോപിച്ച് നൂറുകണക്കിന് പലസ്തീനികളെ ഇസ്രയേൽ അധികൃതർ തടവിലാക്കിയിട്ടുണ്ട്. കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ, യുഎഇ, ജോർദാൻ എന്നീ രാജ്യങ്ങളിലും ആശയവിനിമയവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി ആളുകളെ അറസ്റ്റ് ചെയ്യുന്നതായും യുഎൻ റിപ്പോർട്ടിൽ പറയുന്നു.
