ഓട്ടവ : കാനഡ റവന്യൂ ഏജൻസിയിലെ (CRA) നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വിവിധ വകുപ്പുകളിലായി നാനൂറ്റി അമ്പതിലധികം ജീവനക്കാർക്ക് ഔദ്യോഗിക മുന്നറിയിപ്പ് ലഭിച്ചു. പിഎസ്എസി (PSAC) അംഗങ്ങളായ 284 പേർക്കും പിഐപിഎസ്‌സി (PIPSC) അംഗങ്ങളായ 195 പേർക്കും ഉൾപ്പെടെയാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്.

2029-ഓടെ പൊതുമേഖലയിൽ നിന്ന് 28,000 തസ്തികകൾ നീക്കം ചെയ്യാനുള്ള മാർക്ക് കാർണി സർക്കാരിന്‍റെ പദ്ധതിയുടെ ഭാഗമാണ് ഈ നടപടി. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇരുപത്തിയാറായിരത്തിലധികം സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചു. ‘കാനഡ സ്ട്രോങ്ങ് ബജറ്റ് 2025’ പ്രകാരം ആകെ 28,000 തസ്തികകൾ ഒഴിവാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ 16,000 പേരെ നേരിട്ടുള്ള പിരിച്ചുവിടലിലൂടെയും ബാക്കി 12,000 തസ്തികകൾ ഉദ്യോഗസ്ഥരുടെ വിരമിക്കുമ്പോൾ ആ തസ്തികകൾ നികത്താതെ മാറ്റാനുമാണ് തീരുമാനം.

പിരിച്ചുവിടൽ നടപടിയെ അപലപിച്ച് യൂണിയൻ ഓഫ് ടാക്സേഷൻ എംപ്ലോയീസ് രംഗത്ത് എത്തിയിട്ടുണ്ട്. നികുതി നിയമങ്ങൾ നടപ്പിലാക്കുകയും സർക്കാരിലേക്ക് വരുമാനം എത്തിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ കുറയ്ക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന് യൂണിയൻ നേതാക്കൾ മുന്നറിയിപ്പ് നൽകി. 2024-25 കാലയളവിൽ ഏകദേശം 53,585 ജീവനക്കാരുണ്ടായിരുന്ന കാനഡ റവന്യൂ ഏജൻസി, 2028-29 ആകുമ്പോഴേക്കും ജീവനക്കാരുടെ എണ്ണം 48,807 ആയി ചുരുക്കാനാണ് പദ്ധതിയിടുന്നത്.
