ന്യൂഡല്‍ഹി: വിവാദങ്ങളും ശക്തമായ പ്രതിഷേധങ്ങളും നടന്നു കൊണ്ടിരിക്കെ വനിതാസംവരണ ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയില്‍. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആണ് ബില്‍ അവതരിപ്പിക്കുക. ബില്‍ അവതരിപ്പിക്കാന്‍ വോട്ടെടുപ്പിലൂടെ സഭയുടെ അനുമതി ലഭിച്ചു.
ബില്‍ അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തി. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തന്നെ ബാധിക്കുന്ന നീക്കമാണിതെന്ന് ആരോപിച്ച പ്രതിപക്ഷം, ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു. എന്നാല്‍ ബില്ലിനെതിരായ വിമര്‍ശനങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

സമൂഹത്തിലെ മുസ്ലിംകളും പിന്നാക്ക വിഭാഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ക്കായി പ്രത്യേക സംവരണം ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. മതാടിസ്ഥാനത്തില്‍ സംവരണം അനുവദിക്കാനാകില്ലെന്നാണ് ഇതിന് കേന്ദ്രത്തിന്റെ മറുപടി. വിഷയത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും അഖിലേഷ് യാദവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി.
ഇതിനിടെ, ബില്ലിനെതിരെ പ്രതിഷേധിച്ച് ഡിഎംകെ അംഗങ്ങള്‍ കറുത്ത വസ്ത്രം ധരിച്ചാണ് ലോക്സഭയിലെത്തിയത്. ബില്ലുമായി ബന്ധപ്പെട്ട പ്രതിപക്ഷ ചര്‍ച്ചയ്ക്ക് പ്രിയങ്ക ഗാന്ധി നേതൃത്വം നല്‍കും.
നിയമനിര്‍മാണ സഭകളിലെ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചാണ് വനിതാസംവരണം നടപ്പാക്കാനുള്ള സര്‍ക്കാര്‍ പദ്ധതി. എന്നാല്‍ മണ്ഡലങ്ങളുടെ എണ്ണം കൂട്ടുന്ന രീതിയിലാണ് സംവരണം നടപ്പാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുന്നു.
ലോക്സഭയില്‍ ഈ വിഷയത്തില്‍ ഏകദേശം 18 മണിക്കൂര്‍ നീളുന്ന ചര്‍ച്ച നടക്കും. ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും.
