വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിലെ കരുത്തനായ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന്റെ സ്ഥാനചലനം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാകുന്നു. കഴിഞ്ഞ ഏപ്രിൽ 10-ന് എഫ്ബിഐയുടെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ ലോഗിൻ ചെയ്യാൻ കഴിയാതിരുന്നതിനെത്തുടർന്ന് താൻ പുറത്താക്കപ്പെട്ടോ എന്ന ഭീതിയിൽ പട്ടേൽ സുഹൃത്തുക്കളെയും സഹായികളെയും പരിഭ്രാന്തനായി വിളിച്ചതായി ‘ദ അറ്റ്ലാന്റിക്’ റിപ്പോർട്ട് ചെയ്തു. പിന്നീട് ഇത് സാങ്കേതിക തകരാറാണെന്ന് വ്യക്തമായെങ്കിലും, ഭരണകൂടത്തിനുള്ളിൽ അദ്ദേഹത്തിനുള്ള സ്വാധീനം കുറയുന്നതായാണ് സൂചനകൾ.
പട്ടേലിന്റെ വ്യക്തിപരമായ പെരുമാറ്റവും ഔദ്യോഗിക വീഴ്ചകളുമാണ് അദ്ദേഹത്തിന് തിരിച്ചടിയാകുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാഷ് പട്ടേലിന്റെ അമിത മദ്യപാനം ഭരണകൂടത്തിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. വാഷിങ്ടണിലെയും ലാസ് വെഗാസിലെയും സ്വകാര്യ ക്ലബ്ബുകളിൽ അദ്ദേഹം അമിതമായി മദ്യപിക്കുന്നത് പതിവാണെന്നും ഇത് പലപ്പോഴും ഔദ്യോഗിക യോഗങ്ങൾ മാറ്റിവെക്കുന്നതിലേക്ക് നയിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. പല അവസരങ്ങളിലും മദ്യലഹരിയിലായിരുന്ന പട്ടേലിനെ ഉണർത്താൻ സുരക്ഷാ ഉദ്യോഗസ്ഥർ കഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇത് ദേശീയ സുരക്ഷയെ ബാധിക്കുന്ന ‘ദുർബലത’യായി ഉദ്യോഗസ്ഥർക്കിടയിൽ ചർച്ചയാകുന്നു. എഫ്ബിഐയുടെ സുഗമമായ പ്രവർത്തനത്തിന് പട്ടേലിന്റെ സാന്നിധ്യം തടസ്സമാകുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ ആരോപിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

വ്യക്തിപരമായ പെരുമാറ്റത്തിന്റെ പേരിൽ കടുത്ത വിമർശനം നേരിടുമ്പോഴും, യുഎസിലെ കുറ്റകൃത്യ നിരക്ക് കുറയ്ക്കുന്നതിൽ കാഷ് പട്ടേൽ വഹിച്ച പങ്കിനെ ഒരു വിഭാഗം അഭിനന്ദിക്കുന്നുണ്ട്. എന്നാൽ ‘മാനേജ്‌മെന്റ് പരാജയം’ എന്ന ലേബൽ അദ്ദേഹത്തിന് വലിയ തിരിച്ചടിയാണ് നൽകുന്നത്. ട്രംപ് ഭരണകൂടത്തിനുള്ളിൽ പട്ടേലിന് പകരം മറ്റൊരു വ്യക്തിയെ നിയോഗിക്കുന്നതിനെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് വാഷിങ്ടണിൽ നിന്നുള്ള പുതിയ വിവരങ്ങൾ. ഏത് നിമിഷവും പട്ടേൽ പദവിയിൽ നിന്ന് നീക്കപ്പെട്ടേക്കാമെന്ന നിഗമനത്തിലാണ് രാഷ്ട്രീയ നിരീക്ഷകർ.അതേ സമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് പ്രഖ്യാപിച്ച് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ രംഗത്തെത്തി. മാധ്യമ റിപ്പോർട്ട് പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്ന് എഫ്ബിഐ വക്താവ് എറിക്ക നൈറ്റും വ്യക്തമാക്കി. ആരോപണങ്ങളിൽ നിയമനടപടികൾ ആരംഭിച്ചതായും അവർ അറിയിച്ചു.
