വാഷിങ്‌ൺ ഡി.സി: മാനസികാരോഗ്യ രംഗത്ത് പുതിയ ചികിത്സാ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി നിർണ്ണായകമായ എക്സിക്യൂട്ടീവ് ഓർഡറിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. വിഷാദരോഗം, പി.ടി.എസ്.ഡി (PTSD) തുടങ്ങിയ ഗുരുതരമായ മാനസിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും സൈനിക സേവനത്തിന് ശേഷം മടങ്ങിയെത്തുന്നവർക്കും ആശ്വാസം നൽകുന്നതിനായി സൈക്കഡെലിക് (Psychedelic) വിഭാഗത്തിൽപ്പെട്ട മരുന്നുകളുടെ ഗവേഷണവും ഉപയോഗവും വേഗത്തിലാക്കാനാണ് ഈ ഉത്തരവ് ലക്ഷ്യമിടുന്നത്.
എൽ.എസ്.ഡി (LSD), എം.ഡി.എം.എ (MDMA), സോലോസിബിൻ (Psilocybin) തുടങ്ങിയ സൈക്കഡെലിക് പദാർത്ഥങ്ങൾ ഉപയോഗിച്ചുള്ള മെഡിക്കൽ ഗവേഷണങ്ങൾ ഇനി മുതൽ കൂടുതൽ വേഗത്തിൽ നടക്കും. ഇതിനായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (FDA) പ്രസിഡന്റ് നിർദ്ദേശം നൽകി. ഇബോഗൈൻ (Ibogaine) പോലുള്ള പദാർത്ഥങ്ങളെ ക്കുറിച്ചുള്ള പഠനത്തിനായി 50 മില്യൺ ഡോളർ അധികമായി അനുവദിച്ചു.

വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രശസ്ത പോഡ്കാസ്റ്റർ ജോ റോഗൻ, ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയർ എന്നിവർ പങ്കെടുത്തു. സൈക്കഡെലിക് ചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കണമെന്ന് ജോ റോഗൻ പ്രസിഡന്റിനോട് നേരത്തെ അഭ്യർത്ഥിച്ചിരുന്നു. നിലവിൽ അമേരിക്കയിൽ നിരോധിക്കപ്പെട്ട പട്ടികയിലുള്ള ഈ മരുന്നുകൾ എഫ്.ഡി.എ (FDA) അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് രോഗികൾക്ക് ലഭ്യമാക്കാനാണ് തീരുമാനം. മാനസികാരോഗ്യ രംഗത്തെ ചുവപ്പുനാടകൾ ഒഴിവാക്കി അത്യാധുനിക ചികിത്സാരീതികൾ സാധാരണക്കാർക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. “നമ്മുടെ രാജ്യത്തെ പൗരന്മാർക്കും പ്രത്യേകിച്ച് വിമുക്തഭടന്മാർക്കും മികച്ച ചികിത്സ നൽകാൻ നാം കടപ്പെട്ടിരിക്കുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഈ മരുന്നുകളുടെ പാർശ്വഫലങ്ങളെക്കുറിച്ച് ശാസ്ത്രലോകത്ത് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. എങ്കിലും, പുതിയ ഭരണകൂടത്തിന്റെ ഈ നീക്കം അമേരിക്കയുടെ ആരോഗ്യനയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
