ന്യൂഡൽഹി: ഇന്ത്യൻ പതാകയേന്തിയ രണ്ട് കപ്പലുകൾക്കുനേരെ വെടിയുതിർത്ത് ഇറാൻ നാവികസേന. ഇറാഖിൽ നിന്നുള്ള രണ്ട് ദശലക്ഷം ബാരൽ എണ്ണയുമായി പോവുകയായിരുന്ന എണ്ണക്കപ്പൽ അടക്കമുള്ളവയ്ക്കു നേരെയാണ് ഒമാൻ ഉൾക്കടലിൽവെച്ച് ആക്രമണമുണ്ടായതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജഗ് അർണവ്, സൻമാർ ഹെറാൾഡ് എന്നീ രണ്ട് ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ജഗ് അർണവിന് നേരെ നേരിട്ട് ആക്രമണമുണ്ടായതായും സൻമാർ ഹെറാൾഡ് എന്ന കപ്പലിന് പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവത്തെത്തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇറാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി വിശദീകരണം തേടി. ഹോർമുസ് കടലിടുക്കിലെ സ്വതന്ത്രവും തടസ്സമില്ലാത്തതുമായ കപ്പൽ ഗതാഗതത്തിന് വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നിലവിൽ ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ യുദ്ധക്കപ്പലുകളൊന്നുമില്ലെങ്കിലും ഒമാൻ ഉൾക്കടലിൽ ഇന്ത്യയുടെ രണ്ട് ഡിസ്ട്രോയറുകളും ഒരു ഫ്രിഗേറ്റും ഒരു ടാങ്കറും നിലയുറപ്പിച്ചിട്ടുണ്ട്.ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് നടത്തിയ ഈ നീക്കത്തെ അതീവ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ ഇറാനിയൻ സ്ഥാനപതി മുഹമ്മദ് ഫതാലി, ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു.
