Wednesday, April 22, 2026

“നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാർ”; റഷ്യയുമായി സമാധാനശ്രമങ്ങൾ ഊർജ്ജിതമാക്കി യുക്രെയ്ൻ

കീവ്: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾക്കായി യുക്രെയ്ൻ ശ്രമം തുടങ്ങിയതായി യുക്രേനിയൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹ അറിയിച്ചു. നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യൻ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾക്ക് പുതിയ ഊർജ്ജം പകരാനാണ് നേരിട്ടുള്ള ചർച്ചകൾ യുക്രെയ്ൻ ലക്ഷ്യമിടുന്നത്. റഷ്യയോ ബെലാറസോ ഒഴികെയുള്ള ഏത് രാജ്യത്തും വെച്ച് ചർച്ചകൾക്ക് തയ്യാറാണെന്ന് യുക്രെയ്ൻ വ്യക്തമാക്കിയിട്ടുണ്ട്. മധ്യസ്ഥതയ്ക്കായി തുർക്കിയെയോ മറ്റ് രാജ്യങ്ങളെയോ പരിഗണിക്കാൻ കീവ് സന്നദ്ധമാണ്. യുഎസ് മുൻകൈയെടുത്ത് നടത്തുന്ന സമാധാന ചർച്ചകൾ നിലവിൽ ഇറാൻ യുദ്ധസാഹചര്യത്തിൽ മന്ദഗതിയിലാണ്. ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ട വെടിനിർത്തലിന് സെലെൻസ്കി തയ്യാറാണെങ്കിലും പുടിൻ ഇതുവരെ അതിന് വഴങ്ങിയിട്ടില്ല.

അതിനിടയിൽ, റഷ്യയിലെ സമറ മേഖലയിലുള്ള സിസ്‌റാൻ നഗരത്തിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു സ്ത്രീയും കുട്ടിയും കൊല്ലപ്പെട്ടു. 12 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ആക്രമണം നടന്ന സ്ഥലത്തിന് സമീപത്തായി റഷ്യൻ എണ്ണ ശുദ്ധീകരണ ശാല സ്ഥിതിചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം റഷ്യയ്ക്ക് നേരെ യുക്രെയ്ൻ നടത്തിയ വ്യോമാക്രമണങ്ങളിൽ വൻ വർധന രേഖപ്പെടുത്തിയതായാണ് റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗു കഴിഞ്ഞ മാസം വെളിപ്പെടുത്തിയത്.

യുക്രെയ്നിന്റെ കിഴക്കും തെക്കും മേഖലകളിലായി 1,250 കിലോമീറ്റർ നീളുന്ന യുദ്ധമുഖത്ത് യുദ്ധം കടുക്കുകയാണ്. ഇരുപക്ഷത്തും വൻ നാശനഷ്ടങ്ങൾ സംഭവിക്കുന്നതായാണ് പാശ്ചാത്യ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ദൂരപരിധി കൂടിയ ഡ്രോണുകളും മിസൈലുകളും നിർമ്മിക്കുന്നതിൽ യുക്രെയ്ൻ വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. ഇതിന്റെ സഹായത്തോടെ റഷ്യയുടെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെയും സൈനിക ഫാക്ടറികളെയും ലക്ഷ്യമാക്കി ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ് കീവ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!