സെന്റ് ജോൺസ്: ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ പ്രോഗ്രസീവ് കൺസർവേറ്റീവ് സർക്കാർ തങ്ങളുടെ ആദ്യ ബജറ്റ് ഏപ്രിൽ 29-ന് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഒക്ടോബറിൽ നടന്ന പ്രവിശ്യാ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ പാർട്ടി, തിരഞ്ഞെടുപ്പ് വേളയിൽ ഏകദേശം 285 മില്യൺ ഡോളറിന്റെ വാഗ്ദാനങ്ങളാണ് ജനങ്ങൾക്ക് നൽകിയിരുന്നത്.
അറ്റ്ലാന്റിക് മേഖലയിലെ മറ്റ് പ്രവിശ്യകൾ വലിയ തോതിലുള്ള ബജറ്റ് കമ്മി നികത്തുന്നതിനായി കടുത്ത ചെലവ് ചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, പ്രവിശ്യാ ബജറ്റ് ബാലൻസ് ചെയ്യുമെന്ന് പ്രീമിയർ ടോണി വേക്ക്ഹാം ഇതുവരെ ഉറപ്പുനൽകിയിട്ടില്ല. പ്രവിശ്യയുടെ കമ്മി കുറയ്ക്കുന്നതിനേക്കാൾ, സാധാരണക്കാരായ ജനങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്കാണ് മുൻഗണനയെന്ന നിലപാടാണ് അദ്ദേഹം പ്രചാരണ വേളയിൽ സ്വീകരിച്ചത്.

2025-26 സാമ്പത്തിക വർഷത്തിൽ ബജറ്റ് കമ്മി ഏകദേശം 1 ബില്യൺ ഡോളറിലെത്തുമെന്നാണ് ധനമന്ത്രി ക്രെയ്ഗ് പാർഡി വ്യക്തമാക്കിയിരിക്കുന്നത്. വലിയ ഭൂപ്രദേശത്തായി ചിതറിക്കിടക്കുന്ന ഏകദേശം 5,40,000 ജനസംഖ്യയുള്ള പ്രവിശ്യയിൽ, സാമ്പത്തിക പ്രതിസന്ധിയിൽപ്പെടാതെ സേവനങ്ങൾ ലഭ്യമാക്കുക എന്നത് വലിയ വെല്ലുവിളിയായി തുടരുന്നു. കഴിഞ്ഞ 31 വർഷത്തിനിടെ ഒൻപത് തവണ മാത്രമാണ് പ്രവിശ്യയിൽ ബജറ്റ് മിച്ചം രേഖപ്പെടുത്തിയിട്ടുള്ളത്.
