കെബെക്ക് സിറ്റി: വ്യാജ മേപ്പിൾ സിറപ്പ് വിൽപ്പന നടത്തിയെന്ന ആരോപണത്തിൽ കുടുങ്ങിയ നിർമ്മാതാവ് സ്റ്റീവ് ബോർഡോ വീണ്ടും വിപണിയിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുന്നെന്ന വാദവുമായി കെബെക്കിലെ മോപ്പിൾ സിറപ്പ് ഉൽപ്പാദകരുടെ ഫെഡറേഷൻ (PPAQ) കോടതിയിൽ. കടകളിൽ നിന്ന് തിരിച്ചയച്ച വ്യാജ സിറപ്പ് മറ്റ് കണ്ടെയ്നറു കളി ലേക്ക് മാറ്റി വീണ്ടും വിൽക്കാൻ ബോർഡോ ശ്രമിക്കുന്നെന്ന് ഫെഡറേഷൻ ഇൻസ്പെ ക്ടർമാർ കണ്ടെത്തിയ സാഹചര്യത്തിലാണിത്. ഏപ്രിൽ 16-ന് ഇയാളുടെ നിർമ്മാണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് പലകകളിൽ അടുക്കിവെച്ച സിറപ്പ് ക്യാനുകൾ കണ്ടെത്തിയത്. ‘ശുദ്ധമായ മേപ്പിൾ സിറപ്പ്’ എന്ന ലേബലിൽ വിറ്റിരുന്ന ഉത്പന്നങ്ങളിൽ 50 ശതമാനത്തിലധികം കരിമ്പ് പഞ്ചസാര കലർത്തിയെന്ന് നേരത്തെ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇയാളുടെ കമ്പനിയുടെ പേര് ലേബലുകളിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്നതായും ഉപഭോക്താക്കൾ പരാതിപ്പെട്ടിട്ടുണ്ട്.

ബോർഡോയുടെ പക്കലുള്ള മുഴുവൻ സിറപ്പും കണ്ടുകെട്ടി നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവെയ്ക്കണമെന്നും പിഴയായും മറ്റും അടയ്ക്കാനുള്ള 1,90,000 ഡോളർ ഈടാക്കി കഴിഞ്ഞ മൂന്ന് വർഷത്തെ ഇയാളുടെ ബിസിനസ് ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കെബെക്കിലെ ഫുഡ് മാർക്കറ്റിംഗ് റെഗുലേറ്ററോട് ഫെഡറേഷൻ ആവശ്യപ്പെട്ടു. ഏപ്രിൽ 2-നാണ് സ്റ്റീവ് ബോർഡോയുടെ സിറപ്പ് വ്യാജമാണെന്ന വാർത്ത പുറത്തുവരുന്നത്. തുടർന്ന് ക്യുബെക്കിലെയും ഒന്റാരിയോയിലെയും ഭൂരിഭാഗം പലചരക്ക് കടകളും ഇയാളുടെ ഉത്പന്നങ്ങൾ ഷെൽഫുകളിൽ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാൽ, താൻ പുറത്തുനിന്നുള്ള വിതരണക്കാരിൽ നിന്നാണ് സിറപ്പ് വാങ്ങിയതെന്നും തനിക്ക് ഇതിൽ പങ്കില്ലെന്നുമാണ് ബോർഡോയുടെ വാദം.
