വിനിപെഗ്: പ്രധാനമന്ത്രി മാർക്ക് കാർണിക്കെതിരെ വധഭീഷണി നടത്തിയെന്നാരോപിച്ച് വിനിപെഗ് സ്വദേശിക്കെതിരെ കേസുകൾ ചുമത്തി ഫെഡറൽ പൊലീസ്. 2026 ന്റെ തുടക്കത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പ്രതി നടത്തിയ ഭീഷണികൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആർസിഎംപി ഫെഡറൽ പൊലീസ് വിഭാഗം അന്വേഷണം ആരംഭിക്കുകയായിരുന്നു. ജൂത-മുസ്ലീം സമുദായങ്ങൾക്കെതിരെയും ഇയാൾ വിദ്വേഷപ്രചാരണങ്ങൾ നടത്തിയതായി പൊലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ, ഫെബ്രുവരി മാസത്തിൽ 55 വയസ്സുകാരനായ ജേസൺ പോൾ റിൻഡാലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും, വധഭീഷണി മുഴക്കിയതിന് മൂന്ന് കേസുകൾ ചുമത്തുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, ജേസൺ പോൾ റിൻഡാലിനെതിരെ കൂടുതൽ ഗുരുതരമായ കുറ്റങ്ങൾ പൊലീസ് ചേർത്തിട്ടുണ്ട്. വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുക, മനഃപൂർവ്വം വിദ്വേഷം പ്രചരിപ്പിക്കുക, പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുക എന്നിവയുൾപ്പെടെയുള്ള പുതിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന പ്രതിയെ വിനിപെഗ് പ്രൊവിൻഷ്യൽ കോടതിയിൽ ഹാജരാക്കി.

കോടതിയിൽ ഹാജരാക്കി നിയമനടപടികൾ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. സോഷ്യൽ മീഡിയ വഴിയുള്ള ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശനമായ നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്.
