കെയ്റോ: ഭാവി ലോകത്തിന്റെ ഗതി നിർണ്ണയിക്കുന്നത് ഇന്ത്യയും ബ്രസീലും ഈജിപ്തും ഉൾപ്പെടുന്ന ‘ഗ്ലോബൽ സൗത്ത്’ രാജ്യങ്ങളായിരിക്കുമെന്ന് ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്. ഈജിപ്ത് സന്ദർശനത്തിനിടെ കെയ്റോയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള രാഷ്ട്രീയത്തിൽ ഈ രാജ്യങ്ങൾ ഇനി നിഷ്ക്രിയരായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകം ഇപ്പോൾ ഗ്ലോബൽ വെസ്റ്റ്, ഗ്ലോബൽ ഈസ്റ്റ്, ഗ്ലോബൽ സൗത്ത് എന്നിങ്ങനെ മൂന്ന് ബ്ലോക്കുകളായി മാറിയിരിക്കുകയാണ്. ഇതിൽ ഇന്ത്യ, ഈജിപ്ത്, ബ്രസീൽ, നൈജീരിയ, മെക്സിക്കോ തുടങ്ങിയ ‘മധ്യശക്തികൾ’ (Middle Powers) ലോകത്തിന്റെ സന്തുലിതാവസ്ഥ പുനഃക്രമീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യുഎൻ സുരക്ഷാ കൗൺസിലിൽ സമൂലമായ മാറ്റങ്ങൾ വേണമെന്ന് സ്റ്റബ് ആവശ്യപ്പെട്ടു. സ്ഥിരം അംഗങ്ങളുടെ വീറ്റോ അധികാരം നിർത്തലാക്കണമെന്നും അംഗങ്ങളുടെ എണ്ണം അഞ്ചിൽ നിന്ന് പത്തായി ഉയർത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇതിൽ ആഫ്രിക്കയ്ക്ക് രണ്ടും ഏഷ്യയ്ക്ക് രണ്ടും ലാറ്റിൻ അമേരിക്കയ്ക്ക് ഒരു സീറ്റും അധികമായി നൽകണം. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നിരീക്ഷണങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് ആഗോള ക്രമത്തിലെ ഈ വലിയ മാറ്റങ്ങളെ സ്റ്റബ് വിശദീകരിച്ചത്. യുഎൻ ചാർട്ടർ ലംഘിക്കുന്ന രാജ്യങ്ങളുടെ വോട്ടവകാശം താൽക്കാലികമായി റദ്ദാക്കണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.
