വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുമെന്നറിയിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് മുന്നോട്ടുവെച്ച ആവശ്യങ്ങൾ ഇറാൻ അംഗീകരിക്കു കയാണെങ്കിൽ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ നിർത്തുമെന്നും ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ നീക്കുമെന്നും ട്രംപ് ബുധനാഴ്ച അറിയിച്ചു. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ട്രംപിന്റെ പ്രസ്താവന. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒരു കരാറിന് ഏകദേശം ധാരണയായിട്ടുണ്ട്. എന്നാൽ ഇനിയും വിട്ടുവീഴ്ചകൾ ഉണ്ടായില്ലെങ്കിൽ വൻതോതിലുള്ള ആക്രമണം വീണ്ടും ആരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഈ കരാറിന്റെ ഭാഗമായി ഇറാന്റെ ആണവ സമ്പുഷ്ടീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്താനും പകരം അമേരിക്ക അവർക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കാനുമാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന.

ലോകസമാധാനത്തെയും അന്താരാഷ്ട്ര വ്യാപാരത്തെയും ബാധിക്കുന്ന സുപ്രധാനമായ നയതന്ത്ര നീക്കത്തിനാണ് ട്രംപിന്റെ പ്രസ്താവന പുത്തനുണർവ് നൽകിയിരിക്കുന്നത്. ഇതോടെ, യുഎസ്-ഇറാൻ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ലോകരാഷ്ട്രങ്ങൾ. ‘സമ്മതിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ ഇറാൻ തയ്യാറാകുമെന്ന് കരുതുന്നു, ഒരുപക്ഷേ അതൊരു വലിയ തീരുമാനമായിരിക്കാം. അങ്ങനെയാണെങ്കിൽ ഐതിഹാസികമായ എപിക് ഫ്യൂരി അവസാനിക്കും, കൂടാതെ ഉപരോധം നീങ്ങുന്നതോടെ ഹോർമുസ് കടലിടുക്ക് ഇറാൻ ഉൾപ്പെടെ എല്ലാവർക്കും തുറന്നുകൊടുക്കാൻ സാധിക്കും. അവർ സമ്മതിച്ചില്ലെങ്കിൽ, ബോംബാക്രമണം ആരംഭിക്കും, അത് മുമ്പത്തേക്കാൾ തീവ്രതയിലായിരിക്കും. ഈ കാര്യത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി! പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ്.’ അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സ്വതന്ത്രമായ സഞ്ചാരം ലക്ഷ്യമിട്ടുള്ള ‘പ്രോജക്റ്റ് ഫ്രീഡം’ (Project Freedom) എന്ന നീക്കം, ഇറാനുമായുള്ള കരാറിൽ അന്തിമ തീരുമാനമാകുന്നതുവരെ, വളരെ കുറഞ്ഞ സമയത്തേക്ക്, നിർത്തിവെക്കുമെന്ന് കഴിഞ്ഞദിവസം ട്രംപ് പറഞ്ഞിരുന്നു.
