മൺട്രിയോൾ: കെബെക് പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രവിശ്യയിൽ ഭരണകക്ഷിയും പ്രതിപക്ഷ പാർട്ടികളും തമ്മിൽ കടുത്ത പോരാട്ടമെന്ന് സർവേ റിപ്പോർട്ടുകൾ. ബുധനാഴ്ച പുറത്തുവന്ന രണ്ട് പ്രമുഖ സർവേകൾ പ്രകാരം കെബെക് ലിബറൽ പാർട്ടിയും (PLQ) പാർട്ടി കെബെക്കോയിസും (PQ) തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. അതേസമയം, പുതിയ പ്രീമിയർ ക്രിസ്റ്റീൻ ഫ്രെഷെറ്റിന്റെ നേതൃത്വത്തിൽ ഭരണകക്ഷിയായ സി.എ.ക്യു (CAQ) ജനപിന്തുണ വർദ്ധിപ്പിക്കുന്നത് മത്സരരംഗത്ത് നിർണ്ണായക മാറ്റങ്ങൾക്ക് കാരണമായേക്കാമെന്നാണ് കണക്കുക്കൂട്ടലുകൾ.
Pallas Data-Québec 125 സർവേ പ്രകാരം സി.എ.ക്യു അഞ്ച് പോയിന്റുകൾ വർദ്ധിപ്പിച്ചപ്പോൾ ചാൾസ് മില്ലിയാർഡ് നയിക്കുന്ന ലിബറൽ പാർട്ടിക്ക് നാല് പോയിന്റുകൾ നഷ്ടമായി. നിലവിൽ പാർട്ടി കെബെക്കോയിസിന് 29 ശതമാനവും ലിബറൽ പാർട്ടിക്ക് 28 ശതമാനവുമാണ് വോട്ടർമാരുടെ പിന്തുണയുള്ളത്. സി.എ.ക്യു 19 ശതമാനവുമായി മൂന്നാം സ്ഥാനത്താണ്. ലാ പ്രെസ്സിനായി സിനോപ്സിസ് റെഷെർഷെ നടത്തിയ സർവേയിലും ഇരു പാർട്ടികളും 30 ശതമാനം വീതം വോട്ടുകൾ നേടി തുല്യനിലയിലാണ്.

ഫ്രഞ്ച് സംസാരിക്കുന്ന വോട്ടർമാർക്കിടയിലുള്ള ശക്തമായ സ്വാധീനമാണ് പാർട്ടി കെബെക്കോയിസിന് നിലവിൽ തുണയാകുന്നത്. രണ്ട് സർവേകളിലും ഫ്രഞ്ച് വോട്ടർമാരുടെ പിന്തുണയിൽ (35% മുതൽ 38% വരെ) പി.ക്യു ഏറെ മുന്നിലാണ്. വോട്ടർമാരുടെ മനസ്സിൽ ഭരണകക്ഷിയായ സി.എ.ക്യു സ്വാധീനം തിരിച്ചുപിടിക്കുന്നതോടെ വരും മാസങ്ങളിൽ കെബെക്കിൽ വാശിയേറിയ ത്രികോണ മത്സരത്തിന് കളമൊരുങ്ങുമെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
