ഓട്ടവ: ചന്ദ്രന്റെ കാണാപ്പുറങ്ങളിലേക്ക് ചരിത്രയാത്ര നടത്തിയ ആർട്ടെമിസ് II ദൗത്യത്തിലെ ബഹിരാകാശ യാത്രികർ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പത്ത് ദിവസം നീണ്ട് നിന്ന ദൗത്യത്തിൽ മനുഷ്യ ചരിത്രത്തിലാദ്യമായി ഭൂമിയിൽ നിന്ന് ബഹുദൂരം യാത്ര ചെയ്ത ജെറമി ഹാൻസൻ, റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക് എന്നിവരെ കാർണി അഭിനന്ദിച്ചു.
ഭാവിയിൽ നാസയുമായി സഹകരിച്ച് ബഹിരാകാശ രംഗത്ത് കാനഡയ്ക്ക് നൽകാവുന്ന നൂതനപദ്ധതികളെക്കുറിച്ച് കാർണി ചർച്ച ചെയ്തു. ഈ ദൗത്യം വലിയൊരു ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടി മാത്രമാണെന്നും വരാനിരിക്കുന്ന പദ്ധതികളിൽ അംഗമാകാൻ കാനഡ സജ്ജമാണെന്നും കാർണി ഉറപ്പുനൽകി. ഇതിന്റെ ഭാഗമായി യാത്രികർക്ക് പ്രത്യേക വെള്ളിനാണയങ്ങളും ഹാൻസന് കാനഡയുടെ ദേശീയ പതാകയും അദ്ദേഹം സമ്മാനിച്ചു. പകരമായി ബഹിരാകാശത്ത് കൊണ്ടുപോയ കനേഡിയൻ ഫ്ലാഗ് പാച്ച് ഹാൻസൻ പ്രധാനമന്ത്രിക്ക് കൈമാറി.

അടുത്ത വർഷം നടക്കാനിരിക്കുന്ന ആർട്ടെമിസ് III ദൗത്യത്തിന് മുന്നോടിയായാണ് ഈ സന്ദർശനം. 2028 ൽ മനുഷ്യനെ ചന്ദ്രോപരിതലത്തിൽ എത്തിക്കുന്ന ആർട്ടെമിസ് IV ദൗത്യമാണ് ബഹിരാകാശ ഏജൻസികളുടെ പ്രധാന ലക്ഷ്യം. ബുധനാഴ്ച ഉച്ചയ്ക്ക് ആർട്സ് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ ബഹിരാകാശ അനുഭവങ്ങൾ യാത്രികർ ആളുകളുമായി പങ്കുവെച്ചു. ഈ ചരിത്ര ദൗത്യം ഭാവിയിലെ ശാസ്ത്ര ഗവേഷണങ്ങൾക്ക് വലിയൊരു മുതൽക്കൂട്ടാകുമെന്ന് സംഘം പങ്കുവെച്ചു.
