മിറാമിച്ചി: നഴ്സിങ് ജീവനക്കാരുടെ അപ്രതീക്ഷിത കുറവ് മൂലം മിറാമിച്ചി റീജിനൽ ഹോസ്പിറ്റലിലെ (MRH) പ്രസവചികിത്സാ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി ഹൊറൈസൺ ഹെൽത്ത് നെറ്റ്വർക്ക്. ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വന്നു. 2026 മെയ് 18 തിങ്കളാഴ്ച രാവിലെ 8 മണി വരെയായിരിക്കും ഈ നിയന്ത്രണം. അതിനുശേഷം സേവനങ്ങൾ സാധാരണ നിലയിലാകുമെന്നും അധികൃതർ വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ ജീവനക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
സേവനങ്ങൾ നിർത്തിവെച്ച സാഹചര്യത്തിൽ, മിറാമിച്ചി ഹോസ്പിറ്റലിൽ പ്രസവം നിശ്ചയിച്ചിട്ടുള്ളവർ ബാതർസ്റ്റിലെ ഷാലൂർ റീജിനൽ ഹോസ്പിറ്റൽ, മോൺക്ടൺ ഹോസ്പിറ്റൽ, ഫ്രെഡറിക്ടണിലെ ഡോ. എവററ്റ് ചാൽമേഴ്സ് റീജിയണൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ആശ്രയിക്കേണ്ടി വരും. എന്നാൽ, അടിയന്തര സാഹചര്യത്തിൽ മിറാമിച്ചി ഹോസ്പിറ്റലിൽ എത്തുന്നവർക്ക് ഒബ്സ്റ്റട്രീഷ്യൻമാരുടെ നേതൃത്വത്തിൽ ആവശ്യമായ പ്രാഥമിക പരിശോധനകളും എമർജൻസി കെയറും ലഭ്യമാക്കും. 35 ആഴ്ചയോ അതിൽ കൂടുതലോ പ്രായമുള്ള ഗർഭിണികളെ ആശുപത്രി അധികൃതർ നേരിട്ട് ബന്ധപ്പെടുന്നുണ്ട്.

രോഗികളുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു താത്കാലിക തീരുമാനമെടുത്തതെന്ന് ഹൊറൈസൺ അറിയിച്ചു. പ്രസവത്തിനായി എത്തുന്ന കുടുംബങ്ങൾക്കുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ടുകളിൽ ഖേദിക്കുന്നതായും ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. സാഹചര്യങ്ങളിൽ മാറ്റമുണ്ടായാൽ കൃത്യസമയത്ത് അപ്ഡേറ്റുകൾ നൽകുമെന്നും ആശുപത്രി വക്താവ് വ്യക്തമാക്കി.
