സാൻ ഡിയേഗോ (കാലിഫോർണിയ): കാലിഫോർണിയയിലെ സാൻ ഡിയേഗോയിലെ പ്രമുഖ മസ്ജിദിൽ തിങ്കളാഴ്ച സായുധനായ അക്രമി വെടിയുതിർത്തു. സാൻ ഡിയേഗോ ഡൗൺടൗണിൽ നിന്നും ഏകദേശം 14 കിലോമീറ്റർ അകലെയുള്ള ഇസ്ലാമിക് സെന്റർ ഓഫ് സാൻ ഡിയേഗോയിലാണ് സംഭവം. വെടിവെപ്പിൽ ആളുകൾക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ആന്റണി കരാസ്കോ വ്യക്തമാക്കി. മസ്ജിദിന്റെ പരിസരത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെങ്കിലും അക്രമി അകത്തുണ്ടോ അതോ പിടിയിലായോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

സാൻ ഡിയേഗോ കൗണ്ടിയിലെ ഏറ്റവും വലിയ മസ്ജിദാണ് ഇസ്ലാമിക് സെന്റർ. അറബിക് ഭാഷയും ഖുറാനും പഠിപ്പിക്കുന്ന അൽ റാഷിദ് സ്കൂളും ഈ കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്നുണ്ട്. വെടിവെപ്പ് ഉണ്ടായതിനെ തുടർന്ന് സ്കൂളിലുണ്ടായിരുന്ന ഡസൻ കണക്കിന് കുട്ടികൾ പരസ്പരം കൈകൾ കോർത്തുപിടിച്ച് പാർക്കിംഗ് ഏരിയയിലൂടെ സുരക്ഷിതമായി പുറത്തേക്ക് വരുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. ക്ലെയർമോണ്ടിലെ ഇസ്ലാമിക് സെന്ററിലുണ്ടായ വെടിവെപ്പിനെക്കുറിച്ച് വിവരം ലഭിച്ചെന്നും സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നും നിരന്തരം വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര സേനാംഗങ്ങൾ സ്ഥലത്ത് സജീവമായി തുടരുകയാണെന്നും സാൻ ഡിയേഗോ മേയർ ടോഡ് ഗ്ലോറിയ പറഞ്ഞു.

കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസത്തിന്റെ ഓഫീസും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. മുസ്ലീം സമുദായത്തിന് പുറമെ മറ്റ് മതസ്ഥരുമായും ചേർന്ന് നിരവധി സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന ഒരു പ്രധാന കേന്ദ്രമാണ് ഈ മസ്ജിദ്. പ്രദേശം നിലവിൽ കനത്ത പൊലീസ് വലയത്തിലാണ്.
