വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധഭീതി ശക്തമാക്കി ഇറാനെതിരെ ഏതു നിമിഷവും കടുത്ത സൈനിക ആക്രമണത്തിന് അമേരിക്ക പൂര്‍ണസജ്ജമാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇറാന് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്. ഇറാനെതിരെ നിശ്ചയിച്ചിരുന്ന ആക്രമണത്തില്‍ നിന്നും ഒരു മണിക്കൂര്‍ മുന്‍പ് മാത്രമാണ് താന്‍ താല്‍ക്കാലികമായി പിന്മാറിയതെന്നും, വെടിനിര്‍ത്തല്‍ വിഷയത്തിലും സമാധാന കരാറിലും അന്തിമ ധാരണയായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ട്രംപ് ആവര്‍ത്തിച്ചു. അമേരിക്കയുമായി ഒരു കരാറിലെത്താന്‍ ഇറാന്റെ നിലവിലെ നേതാക്കള്‍ യാചിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം, അമേരിക്കന്‍ ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്ന പ്രഖ്യാപനവുമായി ഇറാന്‍ പാര്‍ലമെന്റ് കടുത്ത നടപടികളിലേക്ക് കടക്കുകയാണ്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരെ വധിക്കുന്നവര്‍ക്ക് 5.8 കോടി ഡോളര്‍ (ഏകദേശം 50 ദശലക്ഷം യൂറോ) പാരിതോഷികം നല്‍കുന്ന പുതിയ നിയമനിര്‍മ്മാണത്തിന് ഇറാന്‍ പാര്‍ലമെന്റ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ‘ഇറാന്റെ സൈനിക-സുരക്ഷാ സേനകളുടെ ഉടമ്പടി’ എന്ന പേരിലുള്ള പ്രത്യേക ബില്ലിലാണ് ഈ വിവാദ നിര്‍ദേശമുള്ളതെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കമ്മീഷന്‍ ചെയര്‍മാന്‍ ഇബ്രാഹിം അസീസി സ്ഥിരീകരിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇറാനില്‍ നടന്ന വ്യോമാക്രമണങ്ങള്‍ക്ക് പിന്നില്‍ ട്രംപും നെതന്യാഹുവുമാണെന്ന് ആരോപിച്ചാണ് ഇറാന്റെ ഈ നീക്കം.

ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ പ്രതിസന്ധിയിലായ പശ്ചാത്തലത്തില്‍, അമേരിക്ക വീണ്ടും യുദ്ധത്തിന് മുതിര്‍ന്നാല്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നല്‍കി. യുദ്ധം പുനരാരംഭിച്ചാല്‍ അമേരിക്കയ്ക്ക് പ്രതീക്ഷിക്കാത്ത തരത്തിലുള്ള നിരവധി ‘സര്‍പ്രൈസുകള്‍’ (തിരിച്ചടികള്‍) നേരിടേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ശത്രുക്കള്‍ വീണ്ടും ആക്രമണത്തിന് മുതിര്‍ന്നാല്‍ പുതിയ യുദ്ധമുഖങ്ങള്‍ തുറക്കുമെന്നും ആധുനിക സജ്ജീകരണങ്ങളോടെ തിരിച്ചടിക്കുമെന്നും ഇറാന്‍ സൈനിക വക്താക്കളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നയതന്ത്ര ചര്‍ച്ചകള്‍ ഒരുവശത്ത് നടക്കുമ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധത്തിന്റെ അരികില്‍ തന്നെയാണ്.
