വാഷിങ്ടൻ∙ ഇറാനെതിരെ വീണ്ടും ഭീഷണി ഉയർത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെ സൈനിക ആക്രമണം നടത്താൻ അമേരിക്ക പൂർണ സജ്ജമാണെന്ന് ട്രംപ് പറഞ്ഞു. ഇറാനിൽ നടത്താനിരുന്ന വ്യോമാക്രമണത്തിൽ നിന്ന് ഒരു മണിക്കൂർ മുൻപ് മാത്രമാണ് യുഎസ് പിന്മാറിയതെന്ന് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വെളിപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയതുകൊണ്ടാണ് ആക്രമണം താൽക്കാലികമായി മാറ്റിവച്ചത്. ഇറാന്റെ ഭാഗത്തുനിന്ന് കൃത്യമായൊരു വെടിനിർത്തൽ കരാർ ഉടൻ ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ യുഎസ് ആക്രമണം നടത്തുമെന്നും ഇനി കൂടുതൽ സമയം ഇറാന് ലഭിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകിണ്ടിരിക്കുകയാണെന്നും കരാറിലെത്താൻ ഇനിയും വൈകിയാൽ ഇറാനിൽ ഒന്നും ബാക്കിയുണ്ടാവില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. ‘ഇറാന്റെ സമയം അതിവേഗം മുന്നോട്ടുപോകുകയാണ്. അവർ പെട്ടെന്ന് തീരുമാനമെടുക്കുന്നതാകും നല്ലത് അല്ലെങ്കിൽ ഒന്നും ബാക്കിയുണ്ടാവില്ല. സമയപരിധി ഉറപ്പായും പാലിക്കണം.’–ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

യുദ്ധം അവസാനിപ്പിക്കാൻ യുഎസ് ഇറാന് അഞ്ച് നിർദേശങ്ങൾ നൽകിയെന്നാണ് റിപ്പോർട്ട്. ഇറാന്റെ യുറേനിയം ശേഖരം യുഎസിലേക്ക് മാറ്റുന്നതടക്കമുള്ള 5 നിർദേശങ്ങളാണ് നൽകിയത്. ഇറാന്റെ പക്കലുള്ള 400 കിലോയോളം സമ്പുഷ്ട യുറേനിയം അമേരിക്കയ്ക്ക് കൈമാറണം. ഇറാന്റെ ഒരു ആണവകേന്ദ്രം മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. ഇറാന്റെ മരവിപ്പിച്ച ആസ്തികളുടെ 25 ശതമാനം വിട്ടുനൽകില്ല. ഉപരോധവും യുദ്ധവും കാരണമുണ്ടായ നഷ്ടങ്ങൾക്ക് ഇറാന് നഷ്ടപരിഹാരം നൽകില്ലെന്നുമാണ് യുഎസ് മുന്നോട്ടുവച്ച നിർദേശങ്ങൾ.
