ഡൽഹി: കോക്രോച്ച് ജനത പാർട്ടിയുടെ അക്കൗണ്ട് തടഞ്ഞത് രഹസ്യാന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലെന്ന് കേന്ദ്രവൃത്തങ്ങൾ. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്നും രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോർട്ടിൽ പറയുന്നു. കോക്രോച്ച് ജനത പാർട്ടിയുടെ ഇൻസ്റ്റ അക്കൗണ്ടും വിലക്കിയേക്കും. അക്കൗണ്ട് പൂട്ടിയത് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. 1.65 ലക്ഷത്തിലധികം ഫോളോവേഴ്സായിരുന്നു അക്കൗണ്ടിന് എക്സിൽ ഉണ്ടായിരുന്നത്. ജനകീയ വിഷയങ്ങളിൽ ഇടപെടൽ നടത്താനാരുങ്ങുകയാണ് കോക്രോച്ച് ജനത പാർട്ടി. നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് ഓൺലൈൻ ക്യാമ്പെയിനാരംഭിച്ചിട്ടുണ്ട്. അക്കൗണ്ടുകൾ വീണ്ടും റദ്ദാക്കിയാൽ കടുത്ത പ്രതിരോധം ഉയർത്തുമെന്നാണ് സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്ക്കെ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയായിരുന്നു കോക്രോച്ച് ജനതാ പാര്‍ട്ടി. യുവാക്കള്‍ക്കുവേണ്ടി, യുവാക്കളാല്‍ എന്നതാണ് പാര്‍ട്ടിയുടെ മുദ്രാവാക്യം. ‘സെക്യുലര്‍-സോഷ്യലിസ്റ്റ്- ഡെമോക്രാറ്റിക്- ലേസി’ എന്നാണ് പാര്‍ട്ടി സ്വയം വിശേഷിപ്പിക്കുന്നത്. സിസ്റ്റം ശ്രദ്ധിക്കാന്‍ മറന്നുപോയവരുടെ, മടിയന്മാരുടെയും തൊഴില്‍രഹിതരുടെയും ശബ്ദം എന്നാണ് ഔദ്യോഗിക വെബ്സൈറ്റില്‍ സിജെപി വിശേഷിപ്പിക്കുന്നത്.
