നാസോ (ബഹാമാസ്): യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മൂത്ത മകൻ ഡൊണാൾഡ് ട്രംപ് ജൂനിയറും പാം ബീച്ചിലെ പ്രമുഖ സാമൂഹിക പ്രവർത്തകയുമായ ബെറ്റിന ആൻഡേഴ്സനും തമ്മിലുള്ള വിവാഹം ഈ വാരാന്ത്യത്തിൽ ബഹാമാസിലെ ഒരു ചെറിയ ദ്വീപിൽ നടക്കും. എന്നാൽ അതീവ രഹസ്യമായി നടത്തുന്ന ഈ സ്വകാര്യ ചടങ്ങിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ 50-ൽ താഴെ ആളുകൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുക. സുരക്ഷാ കാരണങ്ങളും മാധ്യമങ്ങളുടെ അമിത ശ്രദ്ധ ഒഴിവാക്കാനും വേണ്ടിയാണ് ചടങ്ങ് വളരെ ലളിതമാക്കാൻ ഇരുവരും തീരുമാനിച്ചത്. പ്രമുഖർ പങ്കെടുക്കുന്ന വലിയ ചടങ്ങുകളിൽ ഉണ്ടാകുന്ന കർശനമായ സുരക്ഷാ പരിശോധനകൾ അതിഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് എന്നതും ഇതിനൊരു കാരണമാണ്. വിവാഹത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ഓവൽ ഓഫീസിൽ വെച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ട്രംപ് വ്യക്തമായ മറുപടി നൽകിയിരുന്നില്ല. താൻ വരണമെന്ന് ജൂനിയർ ആഗ്രഹിക്കുന്നുണ്ടെന്നും അതൊരു ചെറിയ ചടങ്ങാണെന്നും പങ്കെടുക്കാൻ പരമാവധി ശ്രമിക്കുമെന്നുമായിരുന്നു ട്രംപിൻ്റെ മറുപടി.

എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമല്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ഇറാൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ഇത് തനിക്ക് അനുയോജ്യമായ സമയമല്ലെന്നും കൂട്ടിച്ചേർത്തു. വിവാഹത്തിൽ പങ്കെടുത്താലും ഇല്ലെങ്കിലും മാധ്യമങ്ങൾ തന്നെ വേട്ടയാടുമെന്നും അതിൽ തനിക്ക് ജയിക്കാനാകില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഡോണൾഡ് ട്രംപ് ജൂനിയറിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യ വനേസ ട്രംപുമായി 12 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2018-ലാണ് അദ്ദേഹം വേർപിരിഞ്ഞത്. വനേസയ്ക്ക് സ്തനാർബുദം സ്ഥിരീകരിച്ചതായി കഴിഞ്ഞ ബുധനാഴ്ച വാർത്തകൾ വന്നിരുന്നു. തുടർന്ന് 2020 മുതൽ 2024 വരെ ഗ്രീസിലെ നിലവിലെ യു.എസ് അംബാസഡറായ കിംബർലി ഗിൽഫോയിലുമായി ട്രംപ് ജൂനിയർ പ്രണയത്തിലായിരുന്നെങ്കിലും പിന്നീട് ഇവർ വേർപിരിയുകയായിരുന്നു. ഈ വിവാഹച്ചടങ്ങിൽ ട്രംപ് ജൂനിയറിന്റെ സഹോദരങ്ങൾ പങ്കെടുക്കുമെന്നാണ് വിവരം.
