ഓട്ടവ: കാനഡയിൽ നിന്ന് വേർപിരിയുന്നതുമായി ബന്ധപ്പെട്ട് ആൽബർട്ട പ്രവിശ്യയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ, നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി മാർക്ക് കാർണി. ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാണ് കാനഡയെന്നും, അതിനെ കൂടുതൽ മെച്ചപ്പെടുത്താൻ ആൽബർട്ട പ്രവിശ്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഓട്ടവയിലെ പാർലമെന്റ് ഹില്ലിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ഫെഡറലിസത്തിന്റെ മനോഭാവത്തോടെയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും രാജ്യത്തെ നവീകരിക്കാനുള്ള ഈ പ്രക്രിയയിൽ ആൽബർട്ട കേന്ദ്രസ്ഥാനത്ത് ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പാർലമെന്റ് മന്ദിരത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെ ഉപമിച്ചുകൊണ്ടാണ് മാർക്ക് കാർണി സംസാരിച്ചത്. “ഈ മന്ദിരം ഇപ്പോൾ നവീകരണത്തിലാണ്. പണി പൂർത്തിയാകുമ്പോൾ ഇത് എന്നത്തേക്കാളും മികച്ചതായി മാറും. കാനഡയും അതുപോലെയാണ്. കാനഡ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാണ്, പക്ഷേ ഇതിലും മികച്ചതാകാൻ ഇനിയും സാധിക്കും. അതിനായി തങ്ങൾ ആൽബർട്ടയുമായി ചേർന്ന് പ്രവർത്തിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.

ആൽബർട്ടയുമായി അടുത്തിടെ ഒപ്പുവെച്ച പുതിയ ഊർജ്ജ പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. മറ്റ് പ്രവിശ്യകളിലെ ജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനായി അവിടുത്തെ സർക്കാരുകളുമായും സമാനമായ രീതിയിൽ ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡയിൽ നിന്ന് വേർപിരിയുന്നതിനായി ഒരു ‘ബൈൻഡിങ് റഫറണ്ടം’ (തീരുമാനം നടപ്പാക്കാൻ ബാധ്യതയുള്ള വോട്ടെടുപ്പ്) നടത്തുന്നതിനുള്ള നിയമപരമായ നടപടികളിലേക്ക് സർക്കാർ കടക്കണമോ എന്ന് ഒക്ടോബർ 19-ന് ആൽബർട്ടയിലെ ജനങ്ങൾ വോട്ട് ചെയ്യുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്.
