ആലപ്പുഴ: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പത്തൊൻപതുകാരിയായ വിദ്യാർഥിനി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചു. ഹരിപ്പാട് താലൂക്ക് ആശുപുത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. വിദ്യാർഥിനി ശുചിമുറിയിൽ കയറിയതിന് പിന്നാലെ പുറത്ത് നിന്ന് കരച്ചിൽ കേട്ടിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു. സംശയം തോന്നി ജീവനക്കാരുമായി ചേർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിത്.

വലിയ കല്ലുകളും കമ്പികളും കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തേക്കാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞത്. കൃത്യസമയത്ത് ആശുപത്രി ജീവനക്കാർ കണ്ടതിനാൽ കുഞ്ഞിനെ രക്ഷിക്കാനായി. അത്ഭുതകരമായി രക്ഷപ്പെട്ട പെൺകുഞ്ഞ് സുഖമായിരിക്കുന്നെന്ന് ഡോക്ടർമാർ പറഞ്ഞു. അമ്മയ്ക്കും കുഞ്ഞിനും പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി
