ജനീവ: എബോള വൈറസ് വ്യാപനം അതീവ വേഗതയിലാണെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നല്‍കി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC), ഉഗാണ്ട എന്നീ രാജ്യങ്ങളിലായി ഇതിനകം ഇരുന്നൂറിലധികം പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രോഗബാധ കൃത്യസമയത്ത് കണ്ടെത്തുന്നതില്‍ നേരിട്ട ഗുരുതരമായ കാലതാമസമാണ് വൈറസ് ഇത്രയധികം വ്യാപിക്കാന്‍ പ്രധാന കാരണമായത്. കോംഗോയുമായി അതിര്‍ത്തി പങ്കിടുന്ന മറ്റ് അയല്‍രാജ്യങ്ങളിലും നിലവില്‍ എബോള വ്യാപനത്തിനുള്ള അപകടസാധ്യത വളരെ ഉയര്‍ന്നതാണെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.
അതിനിടെ, കോംഗോയില്‍ എബോള രോഗികളെ പരിചരിക്കുന്ന താല്‍ക്കാലിക ആശുപത്രികള്‍ക്ക് നേരെ പ്രാദേശിക ജനവിഭാഗങ്ങളില്‍ നിന്ന് അക്രമണങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷിതമല്ലാത്ത ശ്മശാനങ്ങളും രോഗബാധിതരുടെ സംസ്‌കാര ചടങ്ങുകളുമാണ് രോഗവ്യാപനം തീവ്രമാക്കുന്നത്. കൃത്യമായ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബന്ധുക്കള്‍ മൃതദേഹങ്ങള്‍ ബലമായി കൊണ്ടുപോകുന്നതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.

ആഫ്രിക്കന്‍ രാജ്യങ്ങളിലെ എബോള വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിമാനയാത്രക്കാര്‍ക്കായി ഇന്ത്യയിലെ വ്യോമയാന നിയന്ത്രണ ഏജന്‍സിയായ ഡിജിസിഎ കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഉഗാണ്ട, കോംഗോ റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലൂടെ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ യാത്രയ്ക്കിടയില്‍ കൃത്യമായ ഓണ്‍ ബോര്‍ഡ് നിരീക്ഷണം നടത്തണമെന്നാണ് നിര്‍ദേശം. യാത്രക്കാരില്‍ നിന്ന് നിര്‍ബന്ധിതമായി സെല്‍ഫ് ഡിക്ലറേഷന്‍ ഫോമുകള്‍ ശേഖരിക്കണമെന്നും യാത്രയ്ക്കിടയില്‍ പ്രത്യേക ആരോഗ്യ അറിയിപ്പുകള്‍ നല്‍കണമെന്നും മെയ് 22-ന് പുറത്തിറക്കിയ ഡിജിസിഎ ഉത്തരവില്‍ വ്യക്തമാക്കുന്നു. എബോള ബാധിത പ്രദേശങ്ങളില്‍ നിന്ന് യാത്ര ചെയ്ത് ഇന്ത്യയില്‍ എത്തിയാല്‍, 21 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ ഉടനടി ചികിത്സ തേടണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
