ഡൽഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ സ്ഥാപകന്‍ അഭിജീത് ദിപ്കെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. അഭിഭാഷകന് നകുല്‍ ഗാന്ധി മുഖേന സമര്‍പ്പിച്ച ഹർജി കോടതി ബുധനാഴ്ച പരിഗണിച്ചേക്കും. രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അക്കൗണ്ടിന് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് കേന്ദ്ര സർക്കാരിൻ്റെ വാദം.
രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ടാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ പൂട്ടിച്ചത്.
സമൂഹികമാധ്യമങ്ങളിലും യുവാക്കള്‍ക്കിടയിലും ചുരുങ്ങിയ കാലയളവിൽ തന്നെ സ്വാധീനം ചെലുത്താൻ കോക്രോച്ച് ജനത പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്. അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ ‘കോക്രോച്ചസ് ബാക്ക്’ എന്ന പേരില്‍ പുതിയ എക്സ് അക്കൗണ്ട് സിജെപി ആരംഭിച്ചിരുന്നു. ജനകീയ വിഷയങ്ങളിൽ ഇടപെടുകയായിരുന്നു ലക്ഷ്യം.

സിജെപിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇതിനോടകം തന്നെ 22.8 മില്യണ്‍ ഫോളോവേഴ്സായി. പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ അക്കൗണ്ടുകളെക്കാൾ കൂടുതൽ ഫോളോവേഴാണ് സിജെപിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനുള്ളത്. സിജെപിയുടെ സ്ഥാപകന്‍ അഭിജീത് ദിപ്കെ നിലവിൽ അമേരിക്കയിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ പബ്ലിക് റിലേഷന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം ചെയ്യുകയാണ് . ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ താൻ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന് അഭിജീത് ദിപ്കെ പറഞ്ഞു.
