എഡ്മിന്റൻ: കാനഡയിൽ നിന്നും വേർപിരിയുന്നതുമായി ബന്ധപ്പെട്ട് ആൽബർട്ട പ്രവിശ്യയിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഹിതപരിശോധനയ്ക്ക് മുന്നോടിയായി പുറത്തുവന്ന ജനാഭിപ്രായം പ്രീമിയർ ഡാനിയേൽ സ്മിത്തിന് തിരിച്ചടിയാകുന്നു. ആൽബർട്ടയിലെ ഭൂരിഭാഗം ജനങ്ങളും കാനഡയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നതായും, വേർപിരിയൽ വിഷയം കൈകാര്യം ചെയ്യുന്നതിൽ സ്മിത്തിന്റെ നടപടികൾ വളരെ മോശമാണെന്നും പ്രമുഖ പോളിംഗ് ഏജൻസിയായ ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പുതിയ സർവേ വ്യക്തമാക്കി. ആൽബർട്ട കാനഡയുടെ ഭാഗമായി തുടരണോ അതോ ഭാവിയിൽ വേർപിരിയുന്നതിനായി നിയമപരമായ ഒരു ഹിതപരിശോധന നടത്തണോ എന്ന ചോദ്യമാണ് ഒക്ടോബർ 19-ന് വോട്ടർമാർക്ക് മുന്നിൽ വയ്ക്കുന്നത്. 60% ആളുകൾ കാനഡയിൽ തുടരുന്നതിനെ അനുകൂലിച്ചും ഔദ്യോഗിക ഹിതപരിശോധനാ ചോദ്യത്തിന് എതിരെയും വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കി. വെറും 35% പേർ മാത്രമാണ് അനുകൂലിച്ചത്. കാനഡ വിടണോ അതോ തുടരണോ എന്ന ലളിതമായ ചോദ്യം ചോദിച്ചപ്പോൾ, കാനഡയിൽ തുടരണം എന്ന് പറയുന്നവരുടെ എണ്ണം 67 ശതമാനമായി ഉയർന്നു. വിട്ടുപോകണം എന്ന് ആവശ്യപ്പെട്ടത് 30% പേർ മാത്രമാണ്. സർവേയിൽ പങ്കെടുത്ത 56 ശതമാനം ആളുകളും ഈ വിഷയത്തിൽ പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ പ്രവർത്തനം വളരെ മോശം ആണെന്ന് വിലയിരുത്തി. ഇവരിൽ മൂന്നിലൊന്ന് പേരും സ്മിത്തിന്റെ സ്വന്തം പാർട്ടിയായ യു.സി.പി (UCP) വോട്ടർമാരാണ്. സർവേയിൽ പങ്കെടുത്ത പകുതിയോളം പേർ സ്മിത്ത് രാജി വെക്കണമെന്ന അഭിപ്രായക്കാരാണ്.

സർവേയിൽ പങ്കെടുത്ത പകുതിയിലധികം പേരും സർക്കാർ തയ്യാറാക്കിയിരിക്കുന്ന ഔദ്യോഗിക ഹിതപരിശോധനാ ചോദ്യം വളരെ സങ്കീർണ്ണവും ആശയക്കുഴപ്പം ഉണ്ടാക്കുന്നതുമാണെന്ന് അഭിപ്രായപ്പെട്ടു. 37 വാക്കുകളുള്ള വലിയൊരു ചോദ്യമാണ് ബാലറ്റിൽ ഉണ്ടാവുക. വോട്ടർമാർ സ്വന്തം താത്പര്യത്തിനനുസരിച്ച് ഇതിനെ വ്യാഖ്യാനിക്കാൻ സാധ്യതയുണ്ടെന്ന് കാൽഗറി സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫ. ലിസ യങ് മുന്നറിയിപ്പ് നൽകി. കൂടാതെ, പ്രായമായ വോട്ടർമാരാണ് യുവാക്കളെ അപേക്ഷിച്ച് കാനഡയിൽ നിന്ന് വേർപിരിയണം എന്ന തീവ്ര നിലപാട് കൂടുതൽ സ്വീകരിക്കുന്നത്. ഇത് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ട ബ്രെക്സിറ്റ് വോട്ടെടുപ്പിന് സമാനമാണെന്നും അവർ നിരീക്ഷിച്ചു. ആൽബർട്ട പ്രീമിയറിന്റെ ഈ നീക്കത്തെ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി രൂക്ഷമായി വിമർശിച്ചു. സ്മിത്തിന്റെ ചോദ്യം അപകടകരമായ ഒരു തട്ടിപ്പ് ആണെന്നും ഇത്തരം വോട്ടെടുപ്പുകൾ രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബ്രെക്സിറ്റ് നടന്ന് പത്ത് വർഷം കഴിഞ്ഞിട്ടും അതിന്റെ ആഘാതം മാറ്റാൻ ബ്രിട്ടൻ ഇപ്പോഴും കഷ്ടപ്പെടുകയാണെന്നും കാർണി ചൂണ്ടിക്കാണിച്ചു. താൻ കാനഡയിൽ തുടരുന്നതിനെയാണ് അനുകൂലിക്കുന്നതെന്നും അതിനായി പ്രചാരണം നടത്തുമെന്നും സ്മിത്ത് അവകാശപ്പെടുന്നുണ്ടെങ്കിലും, സ്വന്തം കസേര നിലനിർത്താനും പാർട്ടിയിലെ തീവ്ര വിഘടനവാദികളെ തൃപ്തിപ്പെടുത്താനുമാണ് അവർ ഈ വോട്ടെടുപ്പ് നടത്തുന്നതെന്നാണ് 40 ശതമാനം ആൽബർട്ടക്കാരുടെയും വിശ്വാസം. നിലവിൽ പ്രവിശ്യയിൽ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ഭരണകക്ഷിയായ യു.സി.പിയും പ്രതിപക്ഷമായ എൻ.ഡി.പിയും (NDP) തമ്മിൽ കടുത്ത പോരാട്ടമായിരിക്കും നടക്കുകയെന്നും സർവേ സൂചിപ്പിക്കുന്നു.
