വാഷിംഗ്ടൺ: അമേരിക്കയിൽ നിയമവിരുദ്ധമായി താമസിച്ച് വാണിജ്യ ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്തിരുന്ന 30 ഇന്ത്യൻ പൗരന്മാരെ ഫെഡറൽ അധികൃതർ അറസ്റ്റ് ചെയ്തു. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) മെയ് 11 മുതൽ 15 വരെ അരിസോണയിലെ യുമാ സെക്ടറിൽ നടത്തിയ ‘ഓപ്പറേഷൻ ചെക്ക്‌മേറ്റ്’ എന്ന പ്രത്യേക പരിശോധനയിലാണ് ഇവർ പിടിയിലായത്.

പരിശോധനയിൽ ആകെ 52 നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്തിയതിൽ 36 പേർ സെമി-ട്രക്ക് ഡ്രൈവർമാരായിരുന്നു. ഇവരിൽ 30 പേരും ഇന്ത്യൻ സ്വദേശികളാണെന്ന് അധികൃതർ അറിയിച്ചു. മെക്സിക്കോ, എൽ സാൽവഡോർ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. പിടിയിലായ ഡ്രൈവർമാരുടെ കൈവശം കാലിഫോർണിയ, ന്യൂയോർക്ക്, വാഷിംഗ്ടൺ, വിർജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കൊമേഴ്‌സ്യൽ ഡ്രൈവിംഗ് ലൈസൻസുകൾ ഉണ്ടായിരുന്നുവെങ്കിലും, ചിലർക്ക് സാധുവായ ലൈസൻസ് പോലും ഇല്ലായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

മുൻ ഭരണകൂടകാലത്ത് ലഭിച്ചെങ്കിലും ഇപ്പോൾ അസാധുവായ തൊഴിൽ അനുമതി രേഖകളാണ് പലരുടെയും കൈവശമുണ്ടായിരുന്നതെന്നും അധികൃതർ വ്യക്തമാക്കി. അറസ്റ്റിലായ എല്ലാവർക്കുമെതിരെ ഫെഡറൽ ഇമിഗ്രേഷൻ നിയമപ്രകാരം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, നാടുകടത്തൽ നടപടികൾ വേഗത്തിലാക്കുമെന്നും അധികൃതർ അറിയിച്ചു. നിയമവിരുദ്ധമായി അമേരിക്കയിൽ താമസിച്ച് വാണിജ്യ വാഹനങ്ങൾ ഓടിക്കുന്നവരെ കണ്ടെത്തുകയും, റോഡ് സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘ഓപ്പറേഷൻ ചെക്ക്‌മേറ്റ്’ നടപ്പിലാക്കുന്നതെന്ന് യുമാ സെക്ടറിലെ ആക്ടിംഗ് ചീഫ് പട്രോൾ ഏജന്റ് ഡസ്റ്റിൻ കോഡിൽ പറഞ്ഞു.

പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന അനധികൃത ഡ്രൈവർമാരെ റോഡുകളിൽ നിന്ന് മാറ്റിനിർത്തുക എന്നതാണ് നടപടിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയിൽ വാണിജ്യ വാഹനങ്ങൾ ഓടിക്കുന്നതിനിടെ ഗുരുതര അപകടങ്ങളിൽ ഉൾപ്പെട്ട ചില വിദേശ ഡ്രൈവർമാർക്കെതിരെ അടുത്തിടെ കേസുകൾ രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് ഫെഡറൽ ഏജൻസികൾ പരിശോധനകളും നിയമനടപടികളും ശക്തമാക്കിയിരിക്കുന്നത്.
