പാരിസ്: കഴിഞ്ഞ മാസം ഗാസയിലേക്ക് സഹായസാമഗ്രികളുമായി പുറപ്പെട്ട അന്താരാഷ്ട്ര സഹായക്കപ്പല്‍ ഇസ്രയേല്‍ സൈന്യം തടഞ്ഞ് സമാധാന പ്രവര്‍ത്തകരെ ക്രൂരമായി പീഡിപ്പിച്ചെന്ന ഗുരുതരമായ പരാതിയിന്മേല്‍ ഫ്രാന്‍സ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു. ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം ഫ്രാന്‍സിലെ ഭീകരവിരുദ്ധ പ്രൊസിക്യൂട്ടര്‍മാര്‍ ഇസ്രായേലിന്റെ നടപടികള്‍ക്കെതിരെ പീഡനം, യുദ്ധക്കുറ്റം തുടങ്ങിയ കുറ്റങ്ങളാരോപിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
‘ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടില്ല’ എന്ന പേരിലുള്ള ഈ സഹായക്കപ്പല്‍ മേയ് 18-ന് രാജ്യാന്തര സമുദ്ര അതിര്‍ത്തിയില്‍ വെച്ചാണ് ഇസ്രായേല്‍ സൈന്യം തടഞ്ഞത്. ഗാസയിലെ ഇസ്രായേല്‍ ഉപരോധം ലംഘിച്ച് സഹായം എത്തിക്കാന്‍ ശ്രമിച്ച 40 രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 430 സമാധാന പ്രവര്‍ത്തകരെ ഇസ്രായേല്‍ സൈന്യം കസ്റ്റഡിയിലെടുത്തു. കൈകള്‍ ബന്ധിച്ച് തലകുത്തി നിലത്ത് കിടക്കുന്ന പ്രവര്‍ത്തകരെ ക്രൂരമായി പീഡിപ്പിക്കുകയും ലൈംഗിക അതിക്രമങ്ങള്‍ നടത്തുകയും ചെയ്‌തെന്നാണ് ഫ്രഞ്ച് അധികൃതര്‍ക്ക് ലഭിച്ച പരാതി.

ഇസ്രയേലിന്റെ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍, തടവിലാക്കപ്പെട്ട പ്രവര്‍ത്തകരെ പരിഹസിച്ചുകൊണ്ട് വീഡിയോ പുറത്തുവിട്ടത് ആഗോളതലത്തില്‍ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഫ്രാന്‍സ് ബെന്‍-ഗ്വിറിന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ഇസ്രായേല്‍ അംബാസഡറെ വിളിച്ചുവരുത്തി ഔദ്യോഗിക പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
