Monday, June 8, 2026

ഡല്‍ഹിയില്‍ കനത്ത കാറ്റില്‍ വിമാനങ്ങള്‍ക്ക് കേടുപാട്; കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയില്ലെന്ന് പരാതി

ന്യൂഡല്‍ഹി: ശക്തമായ കാറ്റില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. റണ്‍വേയില്‍ സജ്ജമാക്കിയിരുന്ന ഗ്രൗണ്ട് സപ്പോര്‍ട്ട് ഉപകരണങ്ങള്‍ കാറ്റില്‍ നിയന്ത്രണം വിട്ട് വിമാനങ്ങളില്‍ വന്നിടിച്ചാണ് അപകടമുണ്ടായത്. എന്നാല്‍, തലസ്ഥാനത്ത് ഉണ്ടായ പെട്ടെന്നുള്ള മോശം കാലാവസ്ഥയെക്കുറിച്ച് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (ATC) തങ്ങള്‍ക്ക് മുന്‍കൂട്ടി യാതൊരുവിധ മുന്നറിയിപ്പും നല്‍കിയില്ലെന്ന പരാതിയുമായി പ്രമുഖ വിമാനക്കമ്പനികള്‍ രംഗത്തെത്തി.

വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന എയര്‍ ഇന്ത്യയുടെ മൂന്ന് നാരോ-ബോഡി വിമാനങ്ങള്‍ക്കാണ് പ്രധാനമായും കേടുപാടുകള്‍ സംഭവിച്ചത്. ശക്തമായ കൂട്ടിയിടിയെ തുടര്‍ന്ന് ഈ മൂന്ന് വിമാനങ്ങളും താല്‍ക്കാലികമായി സര്‍വീസ് നടത്താന്‍ കഴിയാത്ത വിധം പ്രവര്‍ത്തനരഹിതമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചോ കമ്പനിയുടെ തുടര്‍നടപടികളെക്കുറിച്ചോ ഔദ്യോഗികമായി പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

എയര്‍ ഇന്ത്യക്ക് പുറമെ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന മറ്റ് ചില സ്വകാര്യ എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാരുടെ വിമാനങ്ങള്‍ക്കും സമാനമായ രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചതായി വിവരമുണ്ട്. അപകടത്തില്‍ തകരാറിലായ എയര്‍ ഇന്ത്യയുടെ മൂന്ന് വിമാനങ്ങളില്‍ രണ്ടെണ്ണം അടിയന്തര അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഉടന്‍ തന്നെ പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കുമെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധര്‍ നല്‍കുന്ന സൂചന. സംഭവത്തില്‍ ഡല്‍ഹി എയര്‍പോര്‍ട്ട് അതോറിറ്റി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!