Saturday, June 13, 2026

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ കുട്ടികളെ ലക്ഷ്യമിട്ട് തീവ്രവാദ ശൃംഖലകൾ; ജാഗ്രതാ നിർദേശവുമായി വിനിപെഗ് പൊലീസ്

വിനിപെഗ്: സോഷ്യൽ മീഡിയയും ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് കുട്ടികളെ അക്രമസ്വഭാവമുള്ള തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കുന്ന അന്താരാഷ്ട്ര ഓൺലൈൻ ശൃംഖലകൾക്കെതിരെ ശക്തമായ ജാഗ്രതാ നിർദേശവുമായി വിനിപെഗ് പൊലീസ്. വെള്ളിയാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് അധികൃതർ ആശങ്കാജനകമായ വിവരങ്ങൾ പുറത്തുവിട്ടത്.

കുട്ടികൾ സ്ഥിരമായി ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ കുറ്റവാളികൾ നേരിട്ട് ആശയവിനിമയം നടത്തുന്നതായി പൊലീസ് വ്യക്തമാക്കി. കാനഡ സർക്കാർ ഭീകരസംഘടനയായി പ്രഖ്യാപിച്ച ‘764’ ഉൾപ്പെടെയുള്ള ചില ഗ്രൂപ്പുകൾ ഈ രീതിയിലുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാണെന്ന് പൊലീസ് കോൺസ്റ്റബിൾ ക്ലോഡ് ചാൻസി അറിയിച്ചു.

കുട്ടികളുടെ മാനസിക ബുദ്ധിമുട്ടുകൾ, ആത്മവിശ്വാസക്കുറവ്, സാമൂഹിക ഒറ്റപ്പെടൽ തുടങ്ങിയ സാഹചര്യങ്ങൾ മുതലെടുത്താണ് ഇത്തരം ശൃംഖലകൾ പ്രവർത്തിക്കുന്നതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റോബ്ലോക്സ്, മൈൻക്രാഫ്റ്റ്, സ്നാപ്ചാറ്റ്, ട്വിച്ച് തുടങ്ങിയ ജനപ്രിയ പ്ലാറ്റ്‌ഫോമുകളിൽ സമപ്രായക്കാരായി നടിച്ച് കുട്ടികളുടെ വിശ്വാസം നേടിയെടുക്കുകയാണ് ഇവരുടെ പ്രധാന രീതി.

വിശ്വാസം നേടിയ ശേഷം അക്രമസ്വഭാവമുള്ളതും മാനസികമായി സ്വാധീനിക്കുന്നതുമായ ഉള്ളടക്കങ്ങൾ കുട്ടികൾക്ക് കാണിക്കുകയും പിന്നീട് സ്വകാര്യ ഓൺലൈൻ ഇടങ്ങളിലേക്ക് അവരെ ആകർഷിക്കുകയും ചെയ്യുന്നതായി പൊലീസ് വ്യക്തമാക്കി. തുടർന്ന് ഭീഷണിപ്പെടുത്തൽ, മാനസിക സമ്മർദം ചെലുത്തൽ, ബ്ലാക്ക്‌മെയിൽ തുടങ്ങിയ രീതികളിലൂടെ കുട്ടികളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്.

പണം തട്ടിയെടുക്കുന്നതിനേക്കാൾ ഗുരുതരമായ രീതികളാണ് ചില ഗ്രൂപ്പുകൾ സ്വീകരിക്കുന്നതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. സ്വയം ഉപദ്രവിക്കാൻ പ്രേരിപ്പിക്കൽ, കുടുംബാംഗങ്ങളെ ആക്രമിക്കാൻ നിർബന്ധിക്കൽ, ആത്മഹത്യയിലേക്ക് തള്ളിവിടൽ തുടങ്ങിയ അപകടകരമായ പ്രവണതകൾ ചില കേസുകളിൽ കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഇത് രാജ്യാതിർത്തികൾ കടന്നുള്ള ആഗോള പ്രശ്നമാണെന്നും വിവിധ രാജ്യങ്ങളിലെ നിയമപാലന ഏജൻസികൾ സംയുക്തമായി അന്വേഷണം നടത്തിവരുകയാണെന്നും കമ്മ്യൂണിറ്റി റിലേഷൻസ് വിഭാഗത്തിലെ കോൺസ്റ്റബിൾ ആൻഡ്രിയ ലെഫോർട്ട് പറഞ്ഞു.

കുട്ടികളിൽ പെട്ടെന്ന് പ്രകടമാകുന്ന പെരുമാറ്റ മാറ്റങ്ങൾ, കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുകളിൽ നിന്നും അകന്നുനിൽക്കൽ, മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും ഉപയോഗത്തിൽ അമിത രഹസ്യസ്വഭാവം, സ്വയം പരുക്കേൽപ്പിക്കുന്ന പ്രവണതകൾ തുടങ്ങിയ മുന്നറിയിപ്പ് സൂചനകൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് പൊലീസ് നിർദേശിച്ചു.

കുട്ടികൾ ഓൺലൈൻ അപകടസാധ്യതകളിൽപ്പെട്ടതായി സംശയം തോന്നുന്ന സാഹചര്യങ്ങളിൽ ഉടൻ തന്നെ പൊലീസിനെയോ അനുബന്ധ സൈബർ സുരക്ഷാ റിപ്പോർട്ടിംഗ് സംവിധാനങ്ങളെയോ സമീപിക്കണമെന്ന് അധികൃതർ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!