വാഷിങ്ടൺ: വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് പൈലറ്റാണെന്ന് ആൾമാറാട്ടം നടത്തി നൂറുകണക്കിന് സൗജന്യ വിമാനയാത്രകൾ നടത്തിയ മുൻ കനേഡിയൻ ഫ്ലൈറ്റ് അറ്റൻഡന്റ് അമേരിക്കയിൽ അറസ്റ്റിൽ. ടൊറന്റോ സ്വദേശിയായ ഡാലസ് പോകോർണിക് ആണ് സാമ്പത്തിക തട്ടിപ്പ് കേസുകളിൽ കുറ്റസമ്മതം നടത്തിയത്.
പനാമയിൽവച്ച് അറസ്റ്റിലായ പോകോർണിക്കിനെ തുടർ നിയമനടപടികൾക്കായി ഹവായിയിലേക്ക് നാടുകടത്തുകയായിരുന്നു. യു.എസ്. അറ്റോർണി ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് സംഭവത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കിയത്.
2020 ജനുവരി മുതൽ 2024 ഒക്ടോബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് മൂന്ന് പ്രമുഖ അമേരിക്കൻ എയർലൈനുകളിൽ പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ സൗജന്യമായി യാത്ര ചെയ്തിരുന്നത്.

2017 മുതൽ 2019 വരെ ടൊറന്റോ ആസ്ഥാനമായുള്ള ഒരു കനേഡിയൻ എയർലൈനിൽ ഫ്ലൈറ്റ് അറ്റൻഡറായി ജോലി ചെയ്തിരുന്നയാളാണ് പോകോർണിക്. വ്യോമയാന മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യു.എസ്. അറ്റോർണി കെൻ സോറെൻസൺ പറഞ്ഞു.
പ്രതിയെ പിടികൂടാൻ സഹായിച്ച അന്വേഷണ സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു. ശിക്ഷാനടപടികളുടെ ഭാഗമായി തട്ടിപ്പിനിരയായ മൂന്ന് എയർലൈൻ കമ്പനികൾക്കും നഷ്ടപരിഹാരം നൽകാൻ പോകോർണിക് സമ്മതിച്ചിട്ടുണ്ട്.കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
