വിനിപെഗ്: മാനിറ്റോബ പ്രവിശ്യയിൽ ഹെപ്പറ്റൈറ്റിസ് എ രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ അവിടേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി യു.എസ്. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC). രോഗബാധയുടെ പശ്ചാത്തലത്തിൽ സി.ഡി.സി ഔദ്യോഗിക വെബ്സൈറ്റിലൂടെ ലെവൽ-1 ട്രാവൽ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം വടക്കൻ മാനിറ്റോബയിൽ ആരംഭിച്ച ഹെപ്പറ്റൈറ്റിസ് എ വ്യാപനം ഇപ്പോഴും തുടരുകയാണെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. രോഗബാധയെ തുടർന്ന് ഇതുവരെ നാല് പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. രോഗവ്യാപനം നിയന്ത്രണവിധേയമാക്കാൻ പ്രവിശ്യാ ആരോഗ്യ വകുപ്പ് വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ്.

മാനിറ്റോബയിലേക്ക് യാത്ര ചെയ്യുന്നവർ ഹെപ്പറ്റൈറ്റിസ് എ പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് സി.ഡി.സി നിർദേശിച്ചു. കൂടാതെ കൈകൾ ഇടയ്ക്കിടെ കഴുകുക, വ്യക്തിഗത ശുചിത്വം പാലിക്കുക, സൂചികൾ പങ്കുവെക്കാതിരിക്കുക, സുരക്ഷിതമായ ലൈംഗിക ബന്ധം പുലർത്തുക തുടങ്ങിയ മുൻകരുതലുകളും സ്വീകരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
യാത്രയ്ക്കിടയിലോ യാത്ര കഴിഞ്ഞ ശേഷമോ കടുത്ത നിറത്തിലുള്ള മൂത്രം, മൺനിറത്തിലുള്ള മലം, അമിത ക്ഷീണം, വയറിളക്കം, പനി, സന്ധിവേദന, വിശപ്പില്ലായ്മ, ഓക്കാനം, വയറുവേദന, മഞ്ഞപ്പിത്തം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയായ കരൾ രോഗമാണ് ഹെപ്പറ്റൈറ്റിസ് എ. രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയും മലിനമായ ഭക്ഷണമോ വെള്ളമോ ഉപയോഗിക്കുന്നതിലൂടെയുമാണ് വൈറസ് പ്രധാനമായും പകരുന്നത്.
രോഗവ്യാപനം തടയുന്നതിനുള്ള ആരോഗ്യ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോടും യാത്രക്കാരോടും മാനിറ്റോബ ആരോഗ്യ അധികൃതർ നിർദേശിച്ചു.
