വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലെ ബിസി ഫെറീസ് സർവീസിനിടെ 51-കാരിയെ കാണാതായ സംഭവത്തിൽ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) അന്വേഷണം ഊർജിതമാക്കി. റോബർട്സ് ക്രീക്ക് സ്വദേശിനിയായ ജോയെൽ ഗോൾഡ്ബാർഡിനെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.35-ന് ലാങ്ഡെയിൽ നിന്ന് പുറപ്പെട്ട ബിസി ഫെറീസ് (BC Ferries) കപ്പലിൽ ഇവരുടെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ പേഴ്സും ഫോണും കാറിനുള്ളിൽ തന്നെയുണ്ടായിരുന്നു.

2021 വരെ ക്രിസ്റ്റി ബ്രാൻഡ് എന്ന പേരിലായിരുന്നു ജോയെൽ ഗോൾഡ്ബാർഡ് അറിയപ്പെട്ടിരുന്നത്. അഞ്ച് അടി നാല് ഇഞ്ച് ഉയരവും ഏകദേശം 68 കിലോഗ്രാം ഭാരവുമുള്ള ഇവർക്ക് തവിട്ടുനിറത്തിലുള്ള കണ്ണുകളും ചെറിയ തവിട്ടുനിറമുള്ള മുടിയുമാണുള്ളത്. കണ്ണടയോ കോൺടാക്ട് ലെൻസുകളോ ഉപയോഗിക്കുന്ന ഇവരുടെ ശരീരത്തിൽ നിരവധി ടാറ്റൂകളുമുണ്ട്. ഇടത് കൈ മുഴുവൻ ഉൾക്കൊള്ളുന്ന സ്ലീവ് ടാറ്റൂവും കഴുത്തിന്റെ പിൻഭാഗത്ത് ഫീനിക്സ് പക്ഷിയുടെ ടാറ്റൂവും തിരിച്ചറിയാനുള്ള പ്രധാന സവിശേഷതകളാണ്.
വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ഗോൾഡ്ബാർഡിനെ കണ്ടതോ, ഇവരുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം അറിയാവുന്നവരോ ഉടൻ സൺഷൈൻ കോസ്റ്റ് ആർസിഎംപിയുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർഥിച്ചിട്ടുണ്ട്. സംഭവത്തിന്റെ എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
