കുവൈറ്റ് സിറ്റി: ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾക്കെതിരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഗൾഫ് മേഖലയിൽ വീണ്ടും സംഘർഷാവസ്ഥ. കുവൈറ്റിലേക്ക് ഡ്രോൺ, മിസൈൽ ആക്രമണശ്രമം നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ രാജ്യം അതീവ ജാഗ്രതയിലാണ്. ജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകി.
ബഹ്‌റൈനിലും അപായ സൈറൺ മുഴങ്ങിയതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് പുതിയ ആക്രമണ റിപ്പോർട്ടുകൾ പുറത്തുവന്നത്. സംഭവവികാസങ്ങൾ ഗൾഫ് മേഖലയിലെ സുരക്ഷാ ആശങ്ക വീണ്ടും വർധിപ്പിച്ചിരിക്കുകയാണ്.

ഏകദേശം രണ്ടാഴ്ചകൾക്ക് ശേഷമാണ് ഗൾഫ് മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നത്. ഹോർമൂസ് കടലിടുക്കിൽ മൂന്ന് വ്യാപാരക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അമേരിക്ക തെക്കൻ ഇറാനുൾപ്പെടെയുള്ള മേഖലകളിൽ വ്യാപക സൈനിക നടപടി നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് ഇറാൻ ഗൾഫ് മേഖലയിലേക്ക് വീണ്ടും ആക്രമണശ്രമങ്ങൾ നടത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബഹ്‌റൈനിലും കുവൈറ്റിലും ഒന്നര മണിക്കൂറിലേറെ നേരം ആശങ്കാജനകമായ സാഹചര്യമുണ്ടായിരുന്നെങ്കിലും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായി സൂചനകളുണ്ട്. ആക്രമണത്തിന്റെ വ്യാപ്തിയെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ ബന്ധപ്പെട്ട രാജ്യങ്ങൾ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ടിട്ടില്ല.
