ഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതികൾ പൊലീസ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. അനുകൽപ് മിശ്ര, ലവ്കുശ് മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരാണ് കുറ്റം സമ്മതിച്ചത്. ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായുടെ വിശ്വസ്തനായ ടിന്നു യാദവിന്റെ പിന്തുണ തങ്ങൾക്കുണ്ടായിരുന്നുവെന്നും പ്രതികൾ മൊഴി നൽകി. കേസിൽ മൂന്ന് കോടി രൂപ വരെ തട്ടിയെടുത്തതായി പ്രതികൾ അന്വേഷണസംഘത്തോട് സമ്മതിച്ചിട്ടുണ്ട്.
കേസിന്റെ ഭാഗമായി പ്രധാന പ്രതിയായ അനുകൽപ് മിശ്രയുടെ ബന്ധുക്കളെയും അന്വേഷണസംഘം ചോദ്യം ചെയ്തു. കൂടാതെ സ്വർണ വ്യാപാരിയെയും ചോദ്യം ചെയ്തിട്ടുണ്ട്. അനുകൽപ് മിശ്ര നൽകിയതായി പറയപ്പെടുന്ന 900 ഗ്രാം സ്വർണം വ്യാപാരിയായ വിജയ് കൗശൽ ഉരുക്കിയെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം.

രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ മുൻ അംഗം അനിൽ മിശ്രയ്ക്ക് സംഭവത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി പ്രത്യേക അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. ക്ഷേത്രത്തിലെ സംഭാവനാ തുക എണ്ണുന്നതുൾപ്പെടെയുള്ള മേൽനോട്ട ചുമതല അനിൽ മിശ്രയ്ക്കായിരുന്നു. അദ്ദേഹത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കേസിൽ അറസ്റ്റിലായ ആറു പ്രതികൾക്കും ക്ഷേത്രത്തിൽ നിയമനം ലഭിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അനിൽ മിശ്രയെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
