ഓട്ടവ: വർഷത്തിൽ രണ്ടുതവണ ക്ലോക്കിലെ സമയം മുന്നോട്ടും പിന്നോട്ടും മാറ്റുന്ന ഡേലൈറ്റ് സേവിങ്സ് ടൈം (DST) സമ്പ്രദായം അവസാനിപ്പിക്കാൻ അമേരിക്കയിലും കാനഡയിലും നീക്കങ്ങൾ ശക്തമാകുന്നു. വർഷം മുഴുവൻ ഒരേ സമയം നിലനിർത്തുന്നതിനുള്ള നിയമനിർമാണ നടപടികൾ അമേരിക്കയിൽ പുരോഗമിക്കുന്നതോടെ കാനഡയിലും സമാനമായ ചർച്ചകൾ സജീവമായിരിക്കുകയാണ്.
അമേരിക്കയിൽ സ്ഥിര ഡേലൈറ്റ് സേവിങ്സ് ടൈം നടപ്പാക്കുന്നതിനുള്ള ബില്ലിന് യു.എസ്. പ്രതിനിധി സഭയുടെ അംഗീകാരം ലഭിച്ചതോടെയാണ് വിഷയം വീണ്ടും ശ്രദ്ധാകേന്ദ്രമായത്. ബിൽ പ്രാബല്യത്തിൽ വരാൻ ഇനി യു.എസ്. സെനറ്റിന്റെയും പ്രസിഡന്റിന്റെയും അംഗീകാരം ആവശ്യമാണ്.
അമേരിക്കയിലെ മാറ്റങ്ങൾ കണക്കിലെടുത്ത് കാനഡയും സമയക്രമത്തിൽ മാറ്റം വരുത്താനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണ്. ബ്രിട്ടീഷ് കൊളംബിയ, യൂക്കൺ, സസ്കാച്വാൻ എന്നീ പ്രവിശ്യകൾ ഇതിനകം തന്നെ വർഷത്തിൽ രണ്ടുതവണ ക്ലോക്ക് മാറ്റുന്ന രീതി അവസാനിപ്പിച്ചിട്ടുണ്ട്. ആൽബർട്ട, ഒന്റാരിയോ, കെബെക്ക് തുടങ്ങിയ മറ്റ് പ്രവിശ്യകളും സമാന തീരുമാനത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.

അമേരിക്കയുമായി അടുത്ത വ്യാപാരബന്ധമുള്ള അതിർത്തി പ്രവിശ്യകൾക്ക് സമയവ്യത്യാസം ഒഴിവാക്കുന്നത് വ്യാപാര ഇടപാടുകൾ കൂടുതൽ സുഗമമാക്കുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായി മാനിറ്റോബ ഉൾപ്പെടെയുള്ള ചില പ്രവിശ്യകൾ പൊതുജനാഭിപ്രായം തേടുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്.
വർഷത്തിൽ രണ്ടുതവണ സമയം മാറ്റുന്നത് മനുഷ്യരുടെ ജൈവഘടികാരത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് ആരോഗ്യവിദഗ്ധരുടെ കണ്ടെത്തൽ. ഉറക്കക്കുറവ്, ഹൃദയാഘാത സാധ്യത, മാനസിക സമ്മർദ്ദം, സ്ട്രോക്ക്, വാഹനാപകടങ്ങൾ എന്നിവ സമയമാറ്റത്തിന് ശേഷം വർധിക്കാമെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിലാണ് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും ദൈനംദിന ജീവിതവും വ്യാപാര പ്രവർത്തനങ്ങളും കൂടുതൽ സുഗമമാക്കുന്നതിനുമായി സ്ഥിര ഡേലൈറ്റ് സേവിങ്സ് ടൈം നടപ്പാക്കാനുള്ള നീക്കങ്ങൾ അമേരിക്കയിലും കാനഡയിലും ശക്തമാകുന്നത്.
