ഡൽഹി: സിജെപി സമരവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന പൊലീസ് ലാത്തിച്ചാർജിനെതിരെ സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട അഭിഭാഷകൻ പൊലീസ് നടപടിയുടെ വീഡിയോ കോടതിയിൽ കാണിക്കാൻ ശ്രമിച്ചെങ്കിലും, അത് കാണാൻ താൽപര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.“സമയം പാഴാക്കാനില്ല” എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ഹർജിയിൽ കോടതി ഇടപെടേണ്ട സാഹചര്യമില്ലെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്.
സിജെപി പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു. എൻട്രി-എക്‌സിറ്റ് ഗേറ്റുകൾ പൂർണമായി അടച്ചതോടെ യാത്രക്കാർ മെട്രോ സ്‌റ്റേഷനിൽ കുടുങ്ങി.

അതേസമയം, സിജെപി പ്രവർത്തകരുമായി രണ്ടാംഘട്ട ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി ജെ പി നദ്ദ ചർച്ചയിൽ പങ്കെടുക്കും. പ്രതിപക്ഷ പാർട്ടികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്രം വീണ്ടും ചർച്ചയ്ക്ക് തയ്യാറായത്.കഴിഞ്ഞ ദിവസം ജെ പി നദ്ദ സമരക്കാരുമായി ചർച്ച നടത്തിയിരുന്നെങ്കിലും വിഷയങ്ങളിൽ ധാരണയിലെത്താൻ സാധിച്ചിരുന്നില്ല.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, സോനം വാങ്ചുകിനെ ഗുരുഗ്രാമിലെ ആശുപത്രിയിലേക്ക് മാറ്റുക, നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവച്ചിരിക്കുന്നത്.
സോനം വാങ്ചുകിനെ ഗുരുഗ്രാമിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം കോടതി നിർദേശത്തെ തുടർന്ന് നടപ്പാക്കിയിരുന്നു. എന്നാൽ മറ്റ് ആവശ്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
