Wednesday, July 22, 2026

സമരം ശക്തമാക്കും; കേന്ദ്രത്തിന് മുന്നറിയിപ്പുമായി കോക്രോച്ച് ജനതാ പാര്‍ട്ടി

ന്യൂഡല്‍ഹി: സോനം വാങ്ചുക്കിന്റെ നിരാഹാര സമരം 25 ദിവസം പിന്നിടുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോക്ക്റോച്ച് ജനതാ പാര്‍ട്ടി (സിജെപി) രംഗത്തെത്തി. സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെയും പ്രതികരിക്കാത്തത് നിരാശാജനകമാണെന്ന് പാര്‍ട്ടി നേതാവ് അഭിജിത്ത് ദീപ്കെ പറഞ്ഞു. രാഷ്ട്രീയം തിരഞ്ഞെടുപ്പുകളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും ജനങ്ങളുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമരത്തിന്റെ പശ്ചാത്തലത്തില്‍ ജന്തര്‍ മന്തര്‍ മേഖലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. അതേസമയം, സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സിജെപി നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെയും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെയും നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. ജെ.പി. നദ്ദയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

ഇതിനിടെ, പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് സിജെപി വക്താവ് അശുതോഷ് റാങ്ക മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ ഇതുവരെ കണ്ടത് സമരത്തിന്റെ ട്രെയിലര്‍ മാത്രമാണെന്നും വരാനിരിക്കുന്നത് കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കേസുകളും എഫ്.ഐ.ആറുകളും രജിസ്റ്റര്‍ ചെയ്ത് ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിജയിക്കില്ലെന്നും അശുതോഷ് റാങ്ക വ്യക്തമാക്കി. സമരം സമാധാനപരമായി തുടരുമെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!