ഓട്ടവ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തിൽ, കാനഡ ഫെഡറൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി ആവശ്യപ്പെട്ടു.
താരിഫ് വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാൻ അന്താരാഷ്ട്ര വ്യാപാര സമിതിയുടെ അടിയന്തര യോഗം അടുത്ത ആഴ്ച തന്നെ വിളിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സർക്കാരിന്റെ പ്രതികരണ പദ്ധതികൾ രേഖാമൂലം സമർപ്പിക്കണമെന്നും കൺസർവേറ്റീവ് നേതാവ് ഷുവ് മജുംദാർ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ട്രംപിന്റെ ഭീഷണിയെ സർക്കാർ എങ്ങനെ നേരിടുമെന്ന് പ്രധാനമന്ത്രി വ്യക്തമായി അറിയിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്കും വ്യാപാര നയങ്ങൾക്കും മേൽ കാനഡ സ്വീകരിച്ച ചില നടപടികളാണ് പുതിയ താരിഫ് പ്രഖ്യാപനത്തിന് കാരണമെന്ന് യുഎസ് വിശദീകരിച്ചിട്ടുണ്ട്.
കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 30 ദിവസത്തിനുള്ളിൽ 50 ശതമാനം അധിക നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ മദ്യത്തിന് കാനഡയിലെ ചില പ്രവിശ്യകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ, കാനഡയുടെ പാൽ ഉൽപ്പന്ന നയം, അമേരിക്കൻ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് യുഎസ് ഉന്നയിക്കുന്നത്.

ട്രംപിനെ ശക്തമായി നേരിടുമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് മാർക്ക് കാർണി അധികാരത്തിലെത്തിയതെന്നും, എന്നാൽ നിലവിൽ അമേരിക്കൻ സമ്മർദങ്ങൾക്ക് സർക്കാർ വഴങ്ങുകയാണെന്നും ഷുവ് മജുംദാർ ആരോപിച്ചു.
അതേസമയം, താരിഫ് തീരുമാനം കാനഡയുടെ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഇരു രാജ്യങ്ങളുടെയും നേതാക്കൾ തമ്മിൽ നേരത്തെ ചർച്ചകൾ നടത്തിയിരുന്നെങ്കിലും വ്യാപാര തർക്കങ്ങൾക്ക് അന്തിമ പരിഹാരം കണ്ടെത്താനായിട്ടില്ല.
പുതിയ നികുതി നടപടികൾ പ്രാബല്യത്തിൽ വരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ഫെഡറൽ സർക്കാരിന്റെ അടുത്ത നീക്കങ്ങൾ നിർണായകമാകും. അടുത്ത ആഴ്ച നടക്കുന്ന സമിതി യോഗത്തിൽ സർക്കാരിൽ നിന്ന് വ്യക്തമായ വിശദീകരണം നേടാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
