തെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി താൽക്കാലിക നിർദേശവുമായി ഇറാൻ രംഗത്തെത്തി. കടലിടുക്കിന്റെ നിയന്ത്രണം പ്രധാനമായും ഇറാന്റെ കൈവശം നിലനിർത്തുന്ന രീതിയിലുള്ള നിർദേശമാണ് ഒമാനുമായി നടത്തിയ മന്ത്രിതല ചർച്ചകൾക്ക് പിന്നാലെ മുന്നോട്ടുവെച്ചതെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി ഖാസം ഗരിബാബാദി അറിയിച്ചു.
രണ്ട് ദിവസങ്ങളിലായി തെഹ്റാനിൽ നടന്ന ചർച്ചകളിൽ, ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗത പാതകൾ ഇരുരാജ്യങ്ങളും തുല്യമായി പങ്കിടണമെന്ന ഒമാന്റെ നിർദേശം ഇറാൻ തള്ളിക്കളഞ്ഞു. ദീർഘകാല പ്രാദേശിക സ്ഥിരത ഉറപ്പാകുന്നതുവരെ സുരക്ഷാ ആശങ്കകൾ പരിഗണിച്ച് നിലവിലെ നിയന്ത്രണരീതി തുടരേണ്ടതുണ്ടെന്നാണ് ഇറാന്റെ നിലപാട്.
അതേസമയം, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട സുരക്ഷാ സാഹചര്യങ്ങളും മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ വീഡിയോ കോൺഫറൻസിലൂടെ ചർച്ച ചെയ്തു. പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും കപ്പൽഗതാഗത സ്വാതന്ത്ര്യവും വ്യാപാരത്തിന്റെ സുഗമമായ നീക്കവും ഉറപ്പാക്കുന്നതിനുള്ള ഏകോപനവും യോഗത്തിൽ പ്രധാന വിഷയങ്ങളായിരുന്നു.

ഹോർമുസിലൂടെ സഞ്ചരിക്കുന്ന കപ്പലുകളുടെ ഒരു ദിശ പൂർണമായും ഇറാന്റെ സമുദ്രാതിർത്തിയിലൂടെയും എതിർദിശയിലെ പാതയുടെ ഒരു ഭാഗം ഇറാൻ സമുദ്രാതിർത്തിയിലൂടെയുമായിരിക്കുമെന്നതാണ് തങ്ങളുടെ നിർദേശമെന്ന് ഖാസം ഗരിബാബാദി പറഞ്ഞു. ഈ നിർദേശം ഒമാൻ അംഗീകരിക്കാത്ത പക്ഷം ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇതിനിടെ, ഇറാനെതിരായ നാവിക ഉപരോധം അമേരിക്ക ശക്തമാക്കി. അമേരിക്കൻ സെൻട്രൽ കമാൻഡ് നിരവധി കപ്പലുകളെ തിരിച്ചുവിടുകയും ചില കപ്പലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മറുവശത്ത്, യമനിലെ ഹൂതി വിമതർ പ്രഖ്യാപിച്ച ഉപരോധത്തിനിടയിലും ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം മെച്ചപ്പെട്ടതായി അന്താരാഷ്ട്ര റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
