Tuesday, August 4, 2026

ജോൺസ് ഹോപ്കിൻസ് ഗവേഷകയെ ICE അറസ്റ്റ് ചെയ്തു; സാധുവായ വർക്ക് പെർമിറ്റ് ഉണ്ടായിരുന്നെന്ന് അഭിഭാഷകൻ

അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ പൊതുജനാരോഗ്യ ഗവേഷകയായ ഫാത്തിമ അമീക്കയെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) അറസ്റ്റ് ചെയ്ത സംഭവത്തിൽ പുതിയ വിശദീകരണം. കാമറൂൺ സ്വദേശിയായ അമീക്കയ്ക്ക് സാധുവായ തൊഴിൽ അനുമതിയും നിയമപരമായ ഇമിഗ്രേഷൻ സ്റ്റാറ്റസും ഉണ്ടായിരുന്നുവെന്ന് അവരുടെ അഭിഭാഷകൻ ബെഞ്ചമിൻ ഒസോറിയോ പറഞ്ഞു. ജൂലൈ 28ന് ബാൾട്ടിമോർ-വാഷിങ്ടൺ തർഗുഡ് മാർഷൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആഭ്യന്തര വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് ICE ഉദ്യോഗസ്ഥർ അവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് വിർജീനിയ, ലൂസിയാന, ടെക്സസ് എന്നിവിടങ്ങളിലെ തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിച്ച അമീക്കയെ വെള്ളിയാഴ്ച രാത്രി മോചിപ്പിച്ചു. തുടർന്ന് അവർ മേരിലാൻഡിൽ തിരിച്ചെത്തിയതായി അഭിഭാഷകൻ സ്ഥിരീകരിച്ചു.

അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് (DHS) അമീക്കയെ വിസ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. 2023 ജൂൺ 27ന് J-1 വിസയിൽ അമേരിക്കയിലെത്തിയ അമീക്കയ്ക്ക് 2024 ജൂൺ 13 വരെ രാജ്യത്ത് തുടരാൻ അനുമതിയുണ്ടായിരുന്നുവെന്നാണ് DHS പറയുന്നത്. എന്നാൽ, J-1 സ്റ്റാറ്റസ് സാധുവായിരിക്കെ തന്നെ അമീക്ക Temporary Protected Status (TPS)-ന് അപേക്ഷിക്കുകയും അത് അനുവദിക്കപ്പെടുകയും ചെയ്തതായി അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് അവർ അഭയാർഥി പദവിക്കായി അപേക്ഷ നൽകിയെന്നും അത് ഇപ്പോഴും പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി രാജ്യത്ത് തുടരുകയായിരുന്നില്ലെന്നും, നിലവിൽ സാധുവായ തൊഴിൽ അനുമതിയോടെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ ജോലി ചെയ്യുകയാണെന്നും അഭിഭാഷകൻ വ്യക്തമാക്കി.

ജോൺസ് ഹോപ്കിൻസ് ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ Center for Outbreak Response Innovation-ൽ സീനിയർ അനലിസ്റ്റാണ് അമീക്ക. മീസിൽസ് ഉൾപ്പെടെയുള്ള പകർച്ചവ്യാധി പ്രതിസന്ധികളോട് സമൂഹങ്ങൾ കൂടുതൽ ഫലപ്രദമായി പ്രതികരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അമീക്കയ്ക്ക് നിയമസഹായം ലഭ്യമാക്കുന്നതിനായി സർവകലാശാല പ്രവർത്തിച്ചുവരികയാണെന്ന് ജോൺസ് ഹോപ്കിൻസ് വക്താവ് അറിയിച്ചു. അവരുടെ സുഹൃത്ത് ആരംഭിച്ച ഓൺലൈൻ ഫണ്ട് ശേഖരണത്തിലൂടെ 40,000 ഡോളറിലധികം സമാഹരിച്ചിട്ടുണ്ട്. അതേസമയം, അമേരിക്കൻ വിമാനത്താവളങ്ങളിൽ കുടിയേറ്റ നിയമലംഘനങ്ങൾക്കെതിരായ ICE നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലാത്ത, എന്നാൽ വിസ കാലാവധി കഴിഞ്ഞതായി സംശയിക്കുന്ന വിദേശികളെയും വിമാനത്താവളങ്ങളിൽ ICE ലക്ഷ്യമിടുന്നതായി അധികൃതരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!