ബ്യൂണസ് ഐറിസ്: അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ പിതാവ് ഹോർഹെ മെസി അന്തരിച്ചു. 68 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. റൊസാരിയോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
ലയണൽ മെസിയുടെ ഫുട്ബോൾ കരിയറിലെ നിർണായക പിന്തുണയായിരുന്ന ഹോർഹെ, മകന്റെ പ്രൊഫഷണൽ കാര്യങ്ങൾക്കും കരാറുകൾക്കും നേതൃത്വം നൽകിയിരുന്നു. മെസിക്ക് 13 വയസുള്ളപ്പോൾ ബാഴ്സലോണയിലെ ട്രയലിനായി സ്പെയിനിലേക്ക് പോയപ്പോഴും പിതാവ് ഒപ്പമുണ്ടായിരുന്നു. പിന്നീട് ബാഴ്സലോണ, പാരിസ് സെന്റ് ജെർമെയ്ൻ, ഇന്റർ മയാമി തുടങ്ങിയ ക്ലബുകളുമായുള്ള കരാറുകളിലും ബിസിനസ് കാര്യങ്ങളിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.മെസിയുടെ ബാല്യകാലത്തും ഹോർഹെയുടെ പിന്തുണ നിർണായകമായിരുന്നു.വളർച്ചാ ഹോർമോൺ കുറവ് ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന മെസിയുടെ ചികിത്സയിലും പിതാവ് പ്രധാന പങ്കുവഹിച്ചു.
2026 ലോകകപ്പിനിടെ ഹോർഹെ അസുഖബാധിതനായി ചികിത്സയിലായിരുന്ന വിവരം മെസിയുടെ കുടുംബം പുറത്തുവിട്ടിരുന്നു.ഇക്കഴിഞ്ഞ ലോകകപ്പിനിടെ പിതാവിനെ ഓർത്ത് മെസി കളിക്കളത്തിൽ വികാരാധീനനായിരുന്നു. അൾജീരിയക്കെതിരെ ആദ്യ ഗോൾ നേടിയ ശേഷമായിരുന്നു മെസി വൈകാരികമായി പ്രതികരിച്ചത്.
