വാഷിങ്ടണ്‍: സൗദി അറേബ്യ, തുര്‍ക്കി, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഒപ്പുവെച്ച ‘മെക്ക ജോയിന്റ് ഡിഫന്‍സ് അഗ്രിമെന്റ്’ സ്വാഗതം ചെയ്ത്
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രാദേശിക സുരക്ഷയ്ക്കും സ്വയംപര്യാപ്തതയ്ക്കുമുള്ള വലിയ ചുവടുവയ്പ്പാണെന്ന് ട്രംപ് പറഞ്ഞു. മിഡില്‍ ഈസ്റ്റ് ഒന്നിച്ചു വരുന്നതിന്റെ തെളിവാണിതെന്നും കൂടുതല്‍ അര്‍ത്ഥവത്തായ രീതിയില്‍ സ്വന്തമായി പ്രതിരോധം തീര്‍ക്കാന്‍ രാജ്യങ്ങള്‍ക്ക് സാധിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
കരാറിനെ ‘വലുതും ധീരവും സുപ്രധാനവുമായ ആദ്യ ചുവടുവയ്പ്പ്’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഓഗസ്റ്റ് 7-ന് മെക്കയില്‍ വെച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റജപ് തയ്യിപ് എര്‍ദോഗന്‍, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവര്‍ ചേര്‍ന്ന് ഒപ്പുവെച്ച ഈ കരാര്‍ കൂട്ടായ പ്രതിരോധത്തിനും വിപുലമായ സൈനിക-സുരക്ഷാ സഹകരണത്തിനുമുള്ള ചട്ടക്കൂടാണ് രൂപീകരിച്ചിരിക്കുന്നത്.

ഈ കരാര്‍ പ്രകാരം മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിന് നേരെ ഉണ്ടാകുന്ന സായുധ ആക്രമണം മറ്റ് രണ്ട് രാജ്യങ്ങള്‍ക്ക് നേരെയും നടന്ന ആക്രമണമായി കണക്കാക്കും. കൂടാതെ, സംയുക്ത പരിശീലനങ്ങള്‍, പ്രതിരോധ സാങ്കേതികവിദ്യ, സൈനിക വ്യവസായങ്ങള്‍ എന്നിവയിലെ ഏകോപനവും ഇറാന്‍-യുഎസ് സംഘര്‍ഷം പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കലും കരാര്‍ ലക്ഷ്യമിടുന്നു.
തങ്ങളുടെ കൂട്ടായ്മ കേവലം പ്രതിരോധ സ്വഭാവമുള്ളതാണെന്നും മറ്റ് വിഭാഗീയ ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും മൂന്ന് രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഈ കരാര്‍ ലോകത്തിന് സുപ്രധാന സന്ദേശമാണ് നല്‍കുന്നതെന്നും ഭാവിയില്‍ ഈജിപ്ത് കൂടി ഈ സഖ്യത്തിന്റെ ഭാഗമാകാന്‍ സാധ്യതയുണ്ടെന്നും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ കൂട്ടിച്ചേര്‍ത്തു.
