Monday, August 24, 2026

കാനഡയിലെ 5 പ്രവിശ്യകളിൽ മിനിമം വേതനം ഉയരും; ഒക്ടോബർ 1 മുതൽ പുതിയ നിരക്ക്

ഓട്ടവ: കാനഡയിലെ അഞ്ച് പ്രവിശ്യകളിൽ മിനിമം വേതനം വർധിപ്പിക്കുന്നു. ജീവിതച്ചെലവിലെയും പണപ്പെരുപ്പത്തിലെയും മാറ്റങ്ങൾ കണക്കിലെടുത്താണ് ഒന്റാരിയോ, മാനിറ്റോബ, സസ്കാച്വാൻ, നോവസ്കോഷ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നീ പ്രവിശ്യകൾ വേതന നിരക്കുകളിൽ മാറ്റം വരുത്തുന്നത്. പുതിയ നിരക്കുകൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.

ഒന്റാരിയോയിൽ മിനിമം വേതനം 17.95 ഡോളർ

ഒന്റാരിയോയിൽ നിലവിലെ മണിക്കൂർ മിനിമം വേതനമായ 17.60 ഡോളറിൽ നിന്ന് 35 സെന്റ് വർധിച്ച് 17.95 ഡോളറാകും. 1.9 ശതമാനം പണപ്പെരുപ്പ നിരക്ക് അടിസ്ഥാനമാക്കിയുള്ള ഈ വർധനയിലൂടെ മുഴുവൻ സമയ ജോലി ചെയ്യുന്നവർക്ക് പ്രതിവർഷം ഏകദേശം 728 ഡോളറിന്റെ അധിക വരുമാനം ലഭിക്കും.

18 വയസ്സിന് താഴെയുള്ള വിദ്യാർഥികൾക്കുള്ള മിനിമം വേതനം 16.90 ഡോളറായിരിക്കും. വർക്ക് ഫ്രം ഹോം ജീവനക്കാർക്ക് മണിക്കൂറിന് 19.70 ഡോളറാണ് പുതിയ നിരക്ക്. ബാർടെൻഡർമാർക്കും റെസ്റ്റോറന്റ് സെർവറുകൾക്കും പ്രത്യേക കുറഞ്ഞ നിരക്കിന് പകരം പൊതുവായ 17.95 ഡോളർ മിനിമം വേതനം ബാധകമാകും.

മാനിറ്റോബയിൽ 16.40 ഡോളർ

മാനിറ്റോബയിൽ 2.5 ശതമാനം വർധനയോടെ മണിക്കൂർ മിനിമം വേതനം 16.40 ഡോളറായി ഉയരും. അഞ്ച് പ്രവിശ്യകളിലെയും ഏറ്റവും ഉയർന്ന ശതമാനം വർധനയാണിത്.

പുതിയ നിരക്കനുസരിച്ച് മാനിറ്റോബയിലെ ജീവനക്കാർക്ക് ഓവർടൈം ജോലിക്ക് മണിക്കൂറിന് 24.60 ഡോളർ ലഭിക്കും.

സസ്കാച്വാനിലും വേതന വർധന

സസ്കാച്വാനിൽ മിനിമം വേതനം 15.35 ഡോളറിൽ നിന്ന് 15.70 ഡോളറായി ഉയരും. ഓവർടൈം ജോലിക്ക് മണിക്കൂറിന് 23.55 ഡോളറാണ് ലഭിക്കുക.

നോവസ്കോഷയിൽ ഈ വർഷത്തെ രണ്ടാമത്തെ വർധന

നോവസ്കോഷയിൽ ഏപ്രിലിലെ ആദ്യ ഘട്ട വർധനയ്ക്ക് പിന്നാലെ ഒക്ടോബറിൽ മിനിമം വേതനം മണിക്കൂറിന് 17 ഡോളറിലെത്തും. ഇതോടെ ഈ വർഷം മാത്രം മണിക്കൂർ വേതനത്തിൽ 50 സെന്റിന്റെ വർധനയാണ് ജീവനക്കാർക്ക് ലഭിക്കുക.

അടിയന്തരമായി ജോലിക്ക് വിളിക്കപ്പെടുന്ന ഓൺ-കോൾ ജീവനക്കാർക്ക് ‘കോൾ-ഇൻ പേ’ നിയമപ്രകാരം കുറഞ്ഞത് മൂന്ന് മണിക്കൂറിന്റെ വേതനം നൽകണം. ജോലി ചെയ്ത സമയം അതിലും കുറവാണെങ്കിലും കുറഞ്ഞത് 51 ഡോളർ ലഭിക്കണമെന്നാണ് വ്യവസ്ഥ.

പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ 17.30 ഡോളർ

പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ മിനിമം വേതനം മണിക്കൂറിന് 17.30 ഡോളറായി ഉയർന്നു. ഇതോടെ അറ്റ്‌ലാന്റിക് കാനഡയിലെ ഉയർന്ന മിനിമം വേതനമുള്ള പ്രവിശ്യകളിൽ ഒന്നായി ഇത് മാറി.

ആഴ്ചയിൽ 44 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവർക്ക് മണിക്കൂറിന് 25.95 ഡോളർ ഓവർടൈം വേതനമായി ലഭിക്കും.

അതേസമയം ബാങ്കുകൾ, ടെലികോം കമ്പനികൾ തുടങ്ങിയ ഫെഡറൽ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മണിക്കൂറിന് 18.15 ഡോളറാണ് ബാധകമായ നിരക്ക്.

ജീവിതച്ചെലവ് ഉയരുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കുന്നതിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക സമ്മർദം കുറയ്ക്കുകയാണ് വേതന പരിഷ്‌കരണത്തിന്റെ ലക്ഷ്യം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!